ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്ക്‌വാദ് (71) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. 1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്ക്വാദ് കളിച്ചു. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.
1982-ൽ വിരമിച്ച ശേഷം, ഗെയ്ക്വാദ് പരിശീലന രംഗത്തേക്ക് ചുവടുവെക്കുകയും 1997-99 വരെയുള്ള രണ്ട് വർഷത്തെ കാലയളവിൽ പുരുഷ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2018-ൽ, ബി.സി.സി.ഐയുടെ കേണൽ സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബിസിസിഐയോട് സഹായം തേടിയിരുന്നു. ഒരു വർഷമായി ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിൽസാച്ചെലവ് താങ്ങാനാവാതെ ഗെയ്ക്വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യർത്ഥന. തുടർന്ന് ബിസിസിഐ ഗെയ്ക്വാദിന്റെ ചികിത്സക്കായി ഒരുകോടി രൂപ സഹായധനം നൽകുകയും ചെയ്തിരുന്നു.