gautam gambhirs appointment as indian cricket team head coach announcement soon claims report
മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്.ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന്റെ പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്. ഐപിഎല്ലിന്റെ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാപ്യൻമാരാക്കിയ ഗംഭീർ, ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി കൂടികാഴ്ച്ച നടത്തിയത് വലിയ ചർച്ചയായിരുന്നു.ബിസിസിഐയുമായി അടുപ്പമുള്ള മുതിർന്ന കമന്റേറ്റർമാരിൽ ഒരാളുടെ ഇടപെടലും ഗംഭീറിന്റെ നിയമനത്തിൽ നിർണായകമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മാത്രമല്ല, ഗംഭീർ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്തയെ ചാമ്പ്യൻമാാരക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടീം മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചിരുന്നോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല.
എന്നാൽ, ഇന്ത്യൻ പരിശീലകരിൽ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപേക്ഷിക്കുകയാണെങ്കിൽ തന്നെ പരിശീലകനാക്കണമെന്ന ഉപാധി ഗംഭീർ ബിസിസിഐക്ക് മുന്നിൽ വെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാന്റെ സമ്മർദ്ദത്തിൽ ഗംഭീർ കൊൽക്കത്തയിൽ തന്നെ തുടരാനുള്ള സാധ്യതകളും തള്ളികളയാനാകില്ല. മൂന്ന് വർഷ കരാറിലാണ് പരിശീലകനാവേണ്ടത് എന്നതിനാലും വർഷത്തിൽ 10 മാസമെങ്കിലും ടീമിനൊപ്പം വേണമെന്നതിനാലും പ്രധാന വിദേശ പരിശീലകരാരും ഇന്ത്യൻ കോച്ച് ആവാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടില്ല.