gautam gambhirs kkr farewell shoot pictures go viral ahead of becoming india coach
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത ടീം മെൻററായ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ ദിവസം കൊൽക്കത്തയോട് വിട പറയുന്നതിൻറെ ഭാഗമായി യാത്രയയപ്പ് വീഡിയോ ചിത്രീകരിക്കാനായി ഗംഭീർ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെത്തിയിരുന്നു. ഇതോടെയാണ് ഗംഭീർ തന്നെ ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമെന്ന കാര്യം ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ഇനി അറിയാനുള്ളൂ എന്നാണ് റിപ്പോർട്ട്.
അടുത്ത മൂന്നു വർഷത്തേക്കാണ് ഗംഭീർ പരിശീലകനായി ചുമതലയേൽക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീർ പരിശീലക സ്ഥാനത്ത് തുടരുക. നിലവിലെ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടർന്നത്. ലോകകപ്പ് കിരീടത്തോടെ വിടവാങ്ങാൻ ഇത് ദ്രാവിഡിന് അവസരമൊരുക്കുകയും ചെയ്തു.
അടുത്ത മാസം നടക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയോടെയാവും ഗംബീർ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക എന്നാണ് റിപ്പോർട്ട്. ബിസിസിഐ ഉപദേശക സമിതി കഴിഞ്ഞ മാസം നടത്തിയ അഭിമുഖത്തിൽ ഗംഭീറിനൊപ്പം മുൻ ഇന്ത്യൻ ഓപ്പണറായ ഡബ്ല്യു വി രാമനും പങ്കെടുത്തിരുന്നു.
ഗംഭീറിൻറെ സപ്പോർട്ട് സ്റ്റാഫായി ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകർക്ക് വേണ്ടി ബിസിസിഐ വൈകാതെ അപേക്ഷ ക്ഷണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. താൻ നിർദേശിക്കുന്നയാളുകളെ സപ്പോർട്ട് സ്റ്റാഫായി ലഭിക്കണമെന്ന് ഗംഭീർ ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിന് എത്തിയപ്പോൾ ആവശ്യപ്പെട്ടിരുന്നു.