ക്ലാസിക്കൽ ഗെയിമിൽ ആദ്യമായി ലോക ഒന്നാം നമ്പർ താരം കാൾസനെ വീഴ്ത്തി ഗുകേഷ്

ആറാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയതിനു പിന്നാലെയാണ്, പാളിപ്പോയ നീക്കത്തിലൂടെ കാൾസൻ തോൽവിയിലേക്കു വഴുതിയത്.

author-image
Anitha
New Update
anjkahjas

സ്റ്റവാങ്ങീർ (നോർവേ) : നോർവേ ചെസിൽ ലോകചാംപ്യൻ ഡി. ഗുകേഷിനോടു തോറ്റതിന്റെ നിരാശയിൽ മേശയിൽ ആഞ്ഞിടിച്ച് നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ മാഗ്‌നസ് കാൾസൻ. ഗുകേഷിനെതിരെ തോൽവി ഉറപ്പായതോടെയാണ്, ഹസ്തദാനത്തിനു മുൻപേ മേശയിൽ ആഞ്ഞിടിച്ച് കാൾസൻ കലിപ്പ് തീർത്തത്. തുടർന്ന് ഗുകേഷിന് ഹസ്തദാനം നൽകി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു പോയി.

ആറാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തിയതിനു പിന്നാലെയാണ്, പാളിപ്പോയ നീക്കത്തിലൂടെ കാൾസൻ തോൽവിയിലേക്കു വഴുതിയത്. ഏതാനും ദിവസം മുൻപ് ആദ്യ റൗണ്ടിൽ ഇതേ ഗുകേഷിനെ തോൽപ്പിച്ച കാൾസൻ, സ്വന്തം പിഴവിൽനിന്ന് തോൽവി വഴങ്ങേണ്ടി വന്നതോടെയാണ് മേശയിൽ ഇടിച്ച് ദേഷ്യം തീർത്തത്.

നേരത്തെ, ചൈനീസ് ഗ്രാൻഡ്മാസ്റ്റർ വെയ് യിയോട് അർമഗഡൻ ടൈബ്രേക്കറിൽ തോൽവി വഴങ്ങി 5–ാം സ്ഥാനത്തേക്കു വീണതിന്റെ നിരാശ തീർത്താണ് ഗുകേഷ് കാൾസനെതിരെ ജയിച്ചു കയറിയത്. മുപ്പത്തിനാലുകാരനായ കാൾസനെതിരെ ക്ലാസിക്കൽ ചെസിൽ ഗുകേഷിന്റെ ആദ്യ വിജയം കൂടിയാണിത്. കഴിഞ്ഞ വർഷം ആർ.പ്രജ്ഞാനന്ദയും നോർവെ ചെസിൽ കാൾസനെതിരെ വിജയം നേടിയിരുന്നു.

ഗുകേഷിനെതിരായ തോൽവിക്കു മുൻപ് അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയോ കരുവാനയെ അർമഗഡൻ ടൈബ്രേക്കറിൽ തോൽപ്പിച്ച് കാൾസൻ 9.5 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു. ഈ തോൽവി കാൾസന്റെ കിരീടപ്രതീക്ഷകൾക്കും തിരിച്ചടിയാകും. ലോക രണ്ടാം നമ്പർ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സി നാലാം സ്ഥാനത്തു തുടരുന്നു.

വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി ചൈനയുടെ ലെയ് ടിങ്ജിയെ ടൈബ്രേക്കറിൽ തോൽപിച്ച് ഒന്നാം സ്ഥാനത്തു തുടരുന്നു; ഹംപിക്ക് 8.5 പോയിന്റ്. ആർ. വൈശാലി (6.5 പോയിന്റ്) ഇറാനിയൻ –സ്പാനിഷ് താരം സാറ ഖാദേമിനെ തോൽപിച്ചു നാലാം സ്ഥാനത്തെത്തി.

chess tournament gukesh