ലോകചെസില്‍ ചരിത്രമെഴുതി ഗുകേഷ്

മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരായ ഫൈനലിലെ 14-ാമത്തെയും അവസാനത്തേതുമായ പോരാട്ടത്തില്‍ വിജയം കൊയ്താണ് ഗുകേഷ് ചാമ്പ്യന്‍ഷിപ്പ് നേടിയത്.

author-image
Prana
New Update
gukesh

ലോക ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരം


ലോക ചെസ് കിരീടം ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിന്. മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരായ ഫൈനലിലെ 14-ാമത്തെയും അവസാനത്തേതുമായ പോരാട്ടത്തില്‍ വിജയം കൊയ്താണ് ഗുകേഷ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. സമനിലയിലേക്ക് പോകുമെന്നു കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ ഗുകേഷ് മറികടന്നു. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരവും ഗുകേഷായി.
ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കി. എന്നാല്‍ 12-ാം റൗണ്ട് മത്സരത്തില്‍ ലിറന്‍ തിരിച്ചടിച്ചതോടെ വീണ്ടും സമനില. വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.5-6.5). അവസാന ഗെയിമായ 14ല്‍ കറുത്ത കരുക്കളായിരുന്നിട്ടും ഗുകേഷ് ചരിത്രവിജയം സ്വന്തമാക്കി.

world chess winner D Gukesh