ഹാര്‍ദിക് ബിസിസിഐ പ്രോട്ടോകോള്‍ ലംഘിച്ചോ?; ടി20 ലോകകപ്പ് അടുത്തിരിക്കെ ആശങ്ക

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം ചണ്ഡീഗഡിനെതിരേ രാജ്കോട്ടില്‍ നടന്ന മല്‍സരത്തിലാണ് ബറോഡയ്ക്കായി കളിക്കവെ ബിസിസിഐയുടെ പ്രോട്ടോക്കോള്‍ ഹാര്‍ദിക് പാണ്ഡ്യ ലംഘിച്ചത്.

author-image
Biju
New Update
HARDIK2

മുംബൈ:ഐസിസി ടി20 ലോകകപ്പ് തൊട്ടരികിലെത്തി നില്‍ക്കവെ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയെയും വലിയ ആശങ്കയിലാക്കിയിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബിസിസിഐയുടെ പ്രോട്ടോക്കോള്‍ ലംഘിച്ച് വലിയ റിസ്‌ക്കാണ് വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹമെടുത്തത്. ഇതൊനു പാളിയിരുന്നെങ്കില്‍ ലോകകപ്പിന് മുമ്പ് ടീമിനു എട്ടിന്റെ പണി തന്നെ കിട്ടുമായിരുന്നു.

ലോകകപ്പ് മുന്നില്‍ കണ്ട് ഈയാഴ്ച ന്യൂസിലാന്‍ഡിനെതിരേ തുടങ്ങാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഹാര്‍ദിക്കിനു വിശ്രമം നല്‍കിയിരിക്കുകയാണ്. അഞ്ചു ടി20കളുടെ പരമ്പരയില്‍ മാത്രമേ അദ്ദേഹം കളിക്കുകയുള്ളൂ. ഇതിനു മുന്നോടിയായാണ് വിജയ് ഹരസാരെയിലെ രണ്ടു മല്‍സരങ്ങളില്‍ ബറോഡയ്ക്കായി ഹാര്‍ദിക് കളിക്കാനിറങ്ങിയത്.

ടി20 ലോകകപ്പ് സംഘത്തിലുള്ള താരങ്ങളോടു ടൂര്‍ണമെന്റിലെ രണ്ടു മല്‍സരങ്ങളില്‍ കളിക്കണമെന്നു ബിസിസിഐ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗ്രൂപ്പുഘട്ടത്തിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ ടീമിനൊപ്പം ഹാര്‍ദിക് ചേര്‍ന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം ചണ്ഡീഗഡിനെതിരേ രാജ്കോട്ടില്‍ നടന്ന മല്‍സരത്തിലാണ് ബറോഡയ്ക്കായി കളിക്കവെ ബിസിസിഐയുടെ പ്രോട്ടോക്കോള്‍ ഹാര്‍ദിക് പാണ്ഡ്യ ലംഘിച്ചത്. കളിയില്‍ ബാറ്റിങിനൊപ്പം ബൗളിങിലും തിളങ്ങിയ അദ്ദേഹം ഓള്‍റൗണ്ട് പ്രകടനം നടത്തിയിരുന്നു.

31 ബോളില്‍ ഒമ്പതു സിക്സറും രണ്ടു ഫോറുമടക്കം 75 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. പിന്നീട് ബൗളിങിലാവട്ടെ 10 ഓവര്‍ ക്വാട്ടയും ഹാര്‍ദിക് പൂര്‍ത്തിയാക്കിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. 6.6 ഇക്കോണമി റേറ്റില്‍ 66 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു. രണ്ടു കളിയിലായി ആകെ 12 ഓവറുകളാണ് ഹാര്‍ദിക്കെറിഞ്ഞത്.

ജാര്‍ഖണ്ഡിനെതിരേ അദ്ദേഹം എന്തിന് 10 ഓവറുകളും ബൗള്‍ ചെയ്തുവെന്നതാണ് ഉയരുന്ന ചോദ്യം. കാരണം ബൗളിങിനായി ഹാര്‍ദിക്കിന് ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ  ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇതു അവഗണിച്ച് ഇത്രയും ബൗള്‍ ചെയ്തത് പ്രോട്ടോക്കോള്‍ ലംഘനവുമാണ്.

ടി20 ലോകകപ്പില്‍ ടീമിന്റെ തുറുപ്പുചീട്ടാണ് ഹാര്‍ദിക്. അദ്ദേഹത്തിനു പകരം വയ്ക്കാനുന്ന മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടറും ഇപ്പോള്‍ ഇന്ത്യക്കില്ല. ഈ കാരണത്താല്‍ തന്നെയാണ് പരിക്കുകള്‍ ഭയന്ന് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഹാര്‍ദികിനു വിശ്രമവു നല്‍കിയത്. അതിനിടെയാണ് വിജയ് ഹസാരെ പോലെയൊരു അപ്രധാനമായ ടൂര്‍ണമെന്റിലെ ഒരു കളിയില്‍ 10 ഓവറും ബൗള്‍ ചെയ്യുകയെന്ന വലിയ റിസ്‌ക്ക് ഹാര്‍ദിക് എടുത്തത്.

ഭാഗ്യവശാല്‍ അദ്ദേഹത്തിനു പരിക്കുകളൊന്നും ഏറ്റില്ലയെന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം. ദീര്‍ഘനേരം ബാറ്റ് ചെയ്തതിനു ശേഷം ബൗളിങു ചെയ്യുകയെന്നത് വലിയ റിസ്‌കാണെന്നതില്‍ സംശയമില്ല. അതിനിടെ പരിക്കും സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദിക്കിനെതിരേ ബിസിസിഐയുടെ നടപടിയും ഉണ്ടായേനെ.

ചണ്ഡീഗഡുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഹാര്‍ദിക് 10 ഓവര്‍ ക്വാട്ട തികച്ചപ്പോള്‍ സഹോദരനും ബറോഡ ക്യാപ്റ്റനുമായ ക്രുനാല്‍ പാണ്ഡ്യ എട്ടോവറുകള്‍ മാത്രമേ ബൗള്‍ ചെയ്തുള്ളൂവെന്നതാണ് കൗതുകകരമായ കാര്യം. ബൗളിങ് നിരയിലെ മറ്റുള്ളവരാവട്ടെ അഞ്ച്- ആറ്് ഓവറുകള്‍ മാത്രമേ പന്തെറിഞ്ഞുള്ളൂ.

കഴിഞ്ഞ ഏഷ്യാ കപ്പിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് മാസങ്ങളോളം പുറത്തായിരുന്ന ഹാര്‍ദിക് സൗത്താഫ്രിക്കയുമായുള്ള അവസാന ടി20 പരമ്പരയിലാണ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത്. ഇന്ത്യയെ 3-1നു പരമ്പരയില്‍ ജേതാക്കളാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു.