മാസ്റ്റേഴ്‌സ് ലീഗില്‍ സച്ചിന്റെ ഇന്ത്യയ്ക്ക് ജയം

ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യം കണ്ട മത്സരത്തില്‍, ആറു വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്.

author-image
Biju
New Update
hgg

റായ്പുര്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി പ്രിയതാരങ്ങള്‍ തകര്‍ത്തടിച്ച ആവേശപ്പോരാട്ടത്തില്‍, സാക്ഷാല്‍ ബ്രയാന്‍ ലാറയുടെ വെസ്റ്റിന്‍ഡീസ് മാസ്റ്റേഴ്‌സിനെ കീഴടക്കി സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഇന്ത്യ മാസ്റ്റേഴ്‌സിന് ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി20 കിരീടം. 

ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യം കണ്ട മത്സരത്തില്‍, ആറു വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് മാസ്റ്റേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 148 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 17 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.

തകര്‍ത്തടിച്ച് അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ അമ്പാട്ടി റായുഡുവിന്റെ പ്രകടനമാണ് ഇന്ത്യ മാസ്റ്റേഴ്‌സിന് അനായാസ ജയം സമ്മാനിച്ചത്. റായുഡു 50 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതം 74 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ സച്ചിന്‍  റായുഡു സഖ്യം 47 പന്തില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടു.

വണ്‍ഡൗണായി എത്തിയ ഗുര്‍കീരത് മാന്‍ 12 പന്തില്‍ രണ്ടു ഫോറുകളോടെ 14 റണ്‍സെടുത്ത് പുറത്തായി. സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിജയശില്‍പിയായ യുവരാജ് സിങ് 11 പന്തില്‍ ഒരു ഫോര്‍ സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു. റായുഡുവിനു പിന്നാലെ യൂസഫ് പഠാന്‍ (0) പെട്ടെന്നു തന്നെ പുറത്തായെങ്കിലും, ഇരട്ടസിക്‌സര്‍ സഹിതം ഒന്‍പതു പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റുവാര്‍ട്ട് ബിന്നി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് അര്‍ധസെഞ്ചറിയുമായി തിളങ്ങിയ ലെന്‍ഡ്ല്‍ സിമ്മണ്‍സിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം സിമ്മണ്‍സ് 57 റണ്‍സെടുത്തു. 

ഓപ്പണര്‍ ഡ്വെയിന്‍ സ്മിത്ത് 45 റണ്‍സെടുത്ത് പുറത്തായി. 35 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതമാണ് സ്മിത്ത് 45 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍താരം ബ്രയാന്‍ ലാറ ആറു പന്തില്‍ ഒരു ഫോര്‍ സഹിതം ആറു റണ്‍സുമായി മടങ്ങി. 17 പന്തില്‍ 12 റണ്‍സെടുത്ത ദിനേഷ് രാംദിനാണ് രണ്ടക്കം കണ്ട മറ്റൊരു വിന്‍ഡീസ് താരം.

വില്യം പെര്‍കിന്‍സ് (ഏഴു പന്തില്‍ ആറ്), രവി രാംപോള്‍ (അഞ്ച് പന്തില്‍ രണ്ട്), ചാഡ്വിക് വാള്‍ട്ടന്‍ (ആറു പന്തില്‍ ആറ്), ആഷ്‌ലി നഴ്‌സ് (മൂന്നു പന്തില്‍ ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി വിനയ് കുമാര്‍ മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത സ്പിന്നര്‍ ഷഹബാസ് നദീമിന്റെ പ്രകടനവും ശ്രദ്ധേയമായി. പവന്‍ നേഗി, സ്റ്റുവാര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം സെമിയില്‍ ഓസ്‌ട്രേലിയന്‍ മാസ്റ്റേഴ്‌സിനെ 94 റണ്‍സിന് തോല്‍പിച്ചാണ് ഫൈനലിന് ടിക്കറ്റെടുത്തത്. രണ്ടാം സെമിയില്‍ ശ്രീലങ്കന്‍ മാസ്റ്റേഴ്‌സിനെ 6 റണ്‍സിന് മറികടന്നാണ് ബ്രയാന്‍ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റിന്‍ഡീസ് ടീം ഫൈനലില്‍ എത്തിയത്.

team india sachin tendulkar