മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ താരവുമായ വി.വി.എസ് ലക്ഷ്മൺ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങളിൽ ആരൊക്കെ അപേക്ഷ നൽകിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഐപിഎല്ലിൽ കൊൽക്കത്തയെ ചാമ്പ്യൻമാാരക്കുന്നതിൽ നിർണായക പങ്കുവഹിച്ച ടീം മെൻററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഗംഭീർ ഇന്നലെ അപേക്ഷിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യൻ പരിശീലകരിൽ ഗംഭീറിൻറെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് സൂചന. അപേക്ഷിക്കുകയാണെങ്കിൽ തന്നെ പരിശീലകനാക്കണമെന്ന ഉപാധി ഗംഭീർ ബിസിസിഐക്ക് മുന്നിൽ വെച്ചതായി ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പർ താരവുമായ ഷാരൂഖ് ഖാൻറെ സമ്മർദ്ദത്തിൽ ഗംഭീർ കൊൽക്കത്തയിൽ തന്നെ തുടരാനുള്ള സാധ്യതകളുമുണ്ട്.മൂന്ന് വർഷ കരാറിലാണ് പരിശീലകനാവേണ്ടത് എന്നതിനാലും വർഷത്തിൽ 10 മാസമെങ്കിലും ടീമിനൊപ്പം വേണമെന്നതിനാലും പ്രധാന വിദേശ പരിശീലകരാരും ഇന്ത്യൻ കോച്ച് ആവാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടില്ല. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, ന്യൂസിലൻഡ് ക്യാപ്റ്റനായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരെയെല്ലാം ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ ടീമിനൊപ്പം 10 മാസമെങ്കിലും വർഷത്തിൽ ഉണ്ടാവേണ്ടതുകൊണ്ട് ഇവരാരും വരാൻ തയാറായില്ല.
ഇതോടെയാണ് ഇന്ത്യൻ പരിശീലകരെതന്നെയാണ് നോക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്. രാഹുൽ ദ്രാവിഡിൻറെ കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും. ദ്രാവിഡിൻറെ പിൻഗാമിയായി ലക്ഷമണെ ആയിരുന്നു ബിസിസിഐ ആദ്യം സമീപിച്ചതെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി തുടരാനാണ് താൽപര്യമെന്ന് ലക്ഷമൺ വ്യക്തമാക്കുകയായിരുന്നു.