ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ;  ഇന്ത്യ 471 ന് പുറത്ത്, ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു

ഇന്ത്യയുടെ അവസാന ഏഴുവിക്കറ്റ് 41 റണ്‍സെടുക്കുന്നതിനിടെയാണ് നിലംപൊത്തിയത്. ഇതോടെ 500 റണ്‍സെന്ന സന്ദര്‍ശകരുടെ മോഹം നടന്നില്ല.

author-image
Jayakrishnan R
New Update
ind vs eng test

ind vs eng test

 

ലീഡ്സ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കുപിന്നാലെ ബാറ്റര്‍മാരുടെ കൂട്ടത്തകര്‍ച്ചകണ്ടതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 471 റണ്‍സിലൊതുങ്ങി. ഒലി പോപ്പിന്റെ അപരാജിതസെഞ്ചുറിയുടെ (100*) പിന്‍ബലത്തില്‍ രണ്ടാംദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി.

ഇന്ത്യയുടെ അവസാന ഏഴുവിക്കറ്റ് 41 റണ്‍സെടുക്കുന്നതിനിടെയാണ് നിലംപൊത്തിയത്. ഇതോടെ 500 റണ്‍സെന്ന സന്ദര്‍ശകരുടെ മോഹം നടന്നില്ല. ഋഷഭ് പന്ത് 178 പന്തില്‍ 134 റണ്‍സെടുത്തു. കഴിഞ്ഞദിവസം സെഞ്ചുറിപൂര്‍ത്തിയാക്കിയിരുന്ന ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ 147 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സും ജോഷ് ടങ്ങും നാലുവീതം വിക്കറ്റുവീഴ്ത്തി.

മൂന്നുവിക്കറ്റിന് 359 റണ്‍സെന്നനിലയിലാണ് രണ്ടാംദിനം കളി ഇന്ത്യ പുനരാരംഭിച്ചത്. പന്തും ഗില്ലും സ്‌കോര്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയി. ലഞ്ചിനുമുന്‍പ് പന്ത് സെഞ്ചുറിതികച്ചു. 146 പന്തില്‍നിന്നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറി. കരിയറിലെ ഏഴാംശതകമാണ് തികച്ചത്. സ്‌കോര്‍ 430-ലെത്തിയപ്പോള്‍ ഗില്‍ വീണു. നാലാംവിക്കറ്റില്‍ പന്തും ഗില്ലും ചേര്‍ന്ന് 209 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.ഗില്‍ വീണതോടെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ താളംതെറ്റി. തൊട്ടുപിന്നാലെ കരുണ്‍ നായരും (പൂജ്യം) പുറത്തായി.

സ്‌കോര്‍ 453-ലെത്തിയപ്പോള്‍ പന്ത് പുറത്തായി. ജോഷ് ടങ്ങിന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങുകയായിരുന്നു. 12 ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. രവീന്ദ്ര ജഡേജ (11), ശാര്‍ദുല്‍ ഠാക്കൂര്‍ (ഒന്ന്), ജസ്പ്രീത് ബുംറ (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (ഒന്ന്) എന്നിവര്‍ തുടരെ പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സിന് തിരശ്ശീലവീണു. 

ജോഷ് ടങ്ങാണ് വാലറ്റത്തെ തുടച്ചുനീക്കിയത്. 86 റണ്‍സിനാണ് നാലുവിക്കറ്റ് വീഴ്ത്തിയത്. സ്റ്റോക്‌സ് 66 റണ്‍സ് വിട്ടുകൊടുത്ത് നാലുവിക്കറ്റെടുത്തു. ബ്രെണ്ടന്‍ കാര്‍സിനും ഷൊയ്ബ് ബഷീറിനും ഓരോവിക്കറ്റ് ലഭിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സിനുശേഷം മഴയെത്തിയതോടെ അരമണിക്കൂര്‍ കളി മുടങ്ങി.

ഒന്നാമിന്നിങ്ങ്സ് ആരംഭിച്ച ഇംഗ്ലണ്ട് 49 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്. ഒലി പോപ്പ് (100), ഹാരി ബ്രൂക്ക് (0) എന്നിവരാണ് ക്രീസില്‍. ബെന്‍ ഡെക്കറ്റ് അര്‍ധസെഞ്ചുറി (62) നേടി. ജസ്പ്രീത് ബുംറയാണ് മൂന്നുവിക്കറ്റും നേടിയത്.
ആദ്യ ഓവറിലെ അവസാനപന്തില്‍ ജസ്പ്രീത് ബുംറ ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളിയെ (നാല്) മടക്കി. സ്ലിപ്പില്‍ കരുണ്‍ നായര്‍ പിടികൂടുകയായിരുന്നു. എന്നാല്‍, രണ്ടാംവിക്കറ്റില്‍ ബെന്‍ ഡെക്കറ്റ്-ഒലി പോപ്പ് സഖ്യം പൊരുതി. ഇരുവരും 122 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ ഡെക്കറ്റിനെ ബുംറതന്നെ മടക്കി. പോപ്പും ജോ റൂട്ടും (28) മൂന്നാംവിക്കറ്റില്‍ 80 റണ്‍സെടുത്തു. പോപ്പ് 131 പന്തില്‍ 13 ഫോറിന്റെ അകമ്പടിയോടെയാണ് ശതകം പൂര്‍ത്തിയാക്കിയത്.

 

cricket sports