ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ്; നിലയുറപ്പിച്ച് ബ്രൂക്കും ജാമി സ്മിത്തും

സെഞ്ചുറിയുമായി ഇംഗ്ലണ്ട് ആക്രമണം നയിച്ച ഒലി പോപ്പിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ മൂന്നാം ദിവസത്തെ കളിയാരംഭിച്ചത്.

author-image
Jayakrishnan R
New Update
ind vs eng test

ind vs eng test

 

ലീഡ്സ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയില്‍. അര്‍ധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കും (57*)  ജാമി സ്മിത്തുമാണ് (29*) ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 144 റണ്‍സ് മാത്രം പിന്നിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്.

സെഞ്ചുറിയുമായി ഇംഗ്ലണ്ട് ആക്രമണം നയിച്ച ഒലി പോപ്പിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ മൂന്നാം ദിവസത്തെ കളിയാരംഭിച്ചത്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ 225-ല്‍ എത്തിയപ്പോഴാണ് പോപ്പിനെ നഷ്ടമായത്. 137 പന്തില്‍ നിന്ന് 14 ബൗണ്ടറികളടക്കം 106 റണ്‍സെടുത്ത പോപ്പിനെ, പ്രസിദ്ധ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ കൂട്ടുപിടിച്ച് ബ്രൂക്ക് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 276-ല്‍ നില്‍ക്കേ സ്റ്റോക്ക്സിനെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 20 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സംഭാവന.

തുടര്‍ന്ന് ബ്രൂക്കിനൊപ്പം ചേര്‍ന്ന സ്മിത്ത് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബ്രൂക്ക് - സ്മിത്ത് സഖ്യം ഇതുവരെ 51 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

 

cricket sports