ഇന്നും കരയ്ക്കിരുത്തി; സഞ്ജുവനോട് വിരമിക്കണമെന്ന് ആരാധകര്‍

തുടര്‍ച്ചയായി അഞ്ചാമത്തെ ടി20യിലാണ് ഇന്ത്യന്‍ ഇലവനില്‍ സഞ്ജുവിനു ഇടം ലഭിക്കാതെ പോയത്. ഓസ്ട്രേലിയക്കെതിരായ തൊട്ടുമുമ്പത്തെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്നു ടി20കളിലും അദ്ദേഹം പുറത്തിരിക്കുകയായിരുന്നു

author-image
Biju
New Update
saanju

 മുല്ലന്‍പൂര്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യിലും ഇന്ത്യന്‍ ഇലവനില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടതോടെ വന്‍ ആരാധകരോഷം. കട്ടക്കില്‍ ജയിച്ച ആദ്യ കളിയിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങിയത്. ഇതോടെ ജിതേഷ് ശര്‍മയ്ക്കു വീണ്ടും വിക്കറ്റ് കീപ്പറായി നറുക്കു വീഴുകയായിരുന്നു.

തുടര്‍ച്ചയായി അഞ്ചാമത്തെ ടി20യിലാണ് ഇന്ത്യന്‍ ഇലവനില്‍ സഞ്ജുവിനു ഇടം ലഭിക്കാതെ പോയത്. ഓസ്ട്രേലിയക്കെതിരായ തൊട്ടുമുമ്പത്തെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന മൂന്നു ടി20കളിലും അദ്ദേഹം പുറത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ സൗത്താഫ്രിക്കയ്ക്കെതിരേയും സഞ്ജുവിന്റെ കഷ്ടകാലം തുടരുകയാണ്.

വന്‍ ആരാധരോഷം

രണ്ടാം ടി20യിലെങ്കിലും സഞ്ജു സാംസണിനെ ഇന്ത്യ കളിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ ആദ്യ കളിയില്‍ ജയിച്ച അതേ ടീമിനെ നിലനിര്‍ത്താന്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീരുമാനിക്കുകയായിരുന്നു. സഞ്ജുവിനു ടീമില്‍ ഇടമില്ലെന്നു കണ്ടതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര കരിയറിനെ കുറിച്ച് സഞ്ജു സാംസണ്‍ ഗൗരവമായി ചിന്തിക്കേണ്ട സമയമെത്തിയിരിക്കുകയാണ്. ദേശീയ ടീമിനായി തുടര്‍ച്ചയായി കളിച്ച് മികച്ച ഇന്നിങ്സുകള്‍ കളിക്കാമെന്ന മോഹം അദ്ദേഹത്തിനു ഉപേക്ഷിക്കാം. മുന്‍ കോച്ചുമാരെ പോലെ ഗൗതം ഗംഭീറും ഇപ്പോള്‍ സഞ്ജുവിനെ കൈവിട്ടിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും സഞ്ജു സാംസണ്‍ വിരമിക്കണം, തന്റെ കഴിവിനോ, കഠിനാധ്വാനത്തിനോ വില കല്‍പ്പിക്കാത്ത രാജ്യത്തിനായി എന്തിന് കളിക്കണം? വിരമിച്ച ശേഷം അയര്‍ലാന്‍ഡിലേക്കോ, അമേരിക്കയിലേക്കോ മാറിയാല്‍ സഞ്ജുവിനു അവിടെ ക്യാപ്റ്റന്‍സി വരെ ലഭിച്ചേക്കാം.

എന്താണ് സഞ്ജു സാംസണ്‍ തന്നെ ഇരയാക്കപ്പെടുന്നത്? എത്ര നന്നായി പെര്‍ഫോാം ചെയ്താലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ അവഗണിക്കുകയാണ്. മധ്യനിരയിലും സഞ്്ജുവിനു നന്നായി പെര്‍ഫോം ചെയ്യാമെന്നു പറഞ്ഞ ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും പഴയ വാക്കുകള്‍ വിഴുങ്ങി. ഇതു കൊടും ചതി തന്നെയാണ്.

സഞ്ജു സാംസണിനെ തുടരെ തഴയാനുള്ള കാരണം പിടികിട്ടി. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കുന്നതാണ് കാരണം. പതിവു കാഴ്ചയാണ്. 2024ലെ ടി20 ലോകകപ്പിനു മുമ്പും നമ്മള്‍ ഇതു കണ്ടു. അന്നു സഞ്ജുവിനെ അവഗണിച്ച ടീം മാനേജ്മെന്റ് പകരം റിഷഭ് പന്തിനാണ് തുടരെ അവസരങ്ങള്‍ നല്‍കിയത്. ലോകകപ്പിലും റിഷഭ് തന്നെ തന്നെ എല്ലാ മല്‍സരത്തിലും കളിക്കുകയും ചെയ്തു. ഇത്തവണയും ഇതു തന്നെ സംഭവിക്കും- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

ഇന്നത്തെ കളിയിലെ 11

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍) അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സണ്‍, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.