മെല്‍ബണില്‍ 4 വിക്കറ്റ് ജയവുമായി ഓസീസ്

26 പന്തില്‍ നിന്ന് നാലു സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും 15 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത ട്രാവിസ് ഹെഡും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 4.3 ഓവറില്‍ 51 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ മത്സരത്തിന്റെ ചിത്രം വ്യക്തമായിരുന്നു

author-image
Biju
New Update
as1

മെല്‍ബണ്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ. ഇന്ത്യ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 13.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി (10). ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

26 പന്തില്‍ നിന്ന് നാലു സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും 15 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത ട്രാവിസ് ഹെഡും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 4.3 ഓവറില്‍ 51 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ മത്സരത്തിന്റെ ചിത്രം വ്യക്തമായിരുന്നു.

ഇരുവരും പുറത്തായെങ്കിലും ജോഷ് ഇംഗ്ലിസിന്റെ (20 പന്തില്‍ 20) ഇന്നിങ്സ് ഓസീസിനെ വിജയത്തിനടുത്തെത്തിച്ചു. ഇതിനിടെ ടിം ഡേവിഡ് (1), മിച്ചെല്‍ ഓവന്‍ (14), മാത്യു ഷോര്‍ട്ട് (0) എന്നിവരെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും വൈകിപ്പോയിരുന്നു. 14-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്നിസ് വിജയറണ്‍ കുറിച്ചു.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെയും 35 റണ്‍സടുത്ത ഹര്‍ഷിത് റാണയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കടന്നതും ഇരുവരും മാത്രം. 37 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 68 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

അഭിഷേകിന്റെ വെടിക്കെട്ടോടെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തുടക്കം. എന്നാല്‍ മൂന്നാം ഓവര്‍ മുതല്‍ വിക്കറ്റ് വീഴ്ചയാരംഭിച്ചു. 10 പന്തില്‍ നിന്ന് അഞ്ചു റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് ആദ്യം പുറത്തായത്. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതെത്തിയ സഞ്ജുവും (2) വന്നപാടേ മടങ്ങി. തുടര്‍ന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), തിലക് വര്‍മ (0), അക്ഷര്‍ പട്ടേല്‍ (7) എന്നിവരും ഡഗ്ഔട്ടിലെത്തിയതോടെ 7.3 ഓവറില്‍ ഇന്ത്യ അഞ്ചിന് 49 റണ്‍സെന്ന പരിതസ്ഥിതിയില്‍.

എന്നാല്‍ ആറാം വിക്കറ്റില്‍ അഭിഷേകിന് കൂട്ടായെത്തിയ ഹര്‍ഷിത് റാണ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നെടുത്ത 56 റണ്‍സാണ് ഇന്ത്യയെ 100 കടത്തിയത്. ഹര്‍ഷിത് 33 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത് പുറത്തായി. സേവ്യര്‍ ബാര്‍ട്ട്ലെറ്റും നഥാന്‍ എല്ലിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.