/kalakaumudi/media/media_files/VfWg0txpb3AwKFpnUVx1.jpeg)
കാന്‍പുർ: ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി പുറത്തായി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു.
വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. സ്കോർ, ബംഗ്ലദേശ്– 233, 146, ഇന്ത്യ– 285/9 ഡിക്ലയർ, 98/3
ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് വീരോചിതമായ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. വിജയം ലക്ഷ്യമാക്കി കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് മത്സരത്തിൽ നിർണായകമായി.