ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 46 റണ്‍സ് ജയം

38 പന്തില്‍ 80 റണ്‍സെടുത്ത ഫിന്‍ അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഇഷാന്‍ കിഷന്റെ (43 പന്തില്‍ 103) സെഞ്ചുറിയാണ് തുണയായത്.

author-image
Biju
New Update
kt20

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 46 റണ്‍സ് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 272 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 225ന് എല്ലാവരും പുറത്താവുകയായിരുന്നു.

38 പന്തില്‍ 80 റണ്‍സെടുത്ത ഫിന്‍ അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഇഷാന്‍ കിഷന്റെ (43 പന്തില്‍ 103) സെഞ്ചുറിയാണ് തുണയായത്.

സഞ്ജുവിനെ മറികടന്ന് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനം കൂടിയായിരുന്നു ഇത്. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ (6) സ്വന്തം കാണികളുടെ മുന്നില്‍ നിരാശപ്പെടുത്തിയ മത്സരത്തിലാണ് കിഷന്‍ ഷോ. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.

ന്യൂസിലന്‍ഡിന് മികച്ച തുടക്കാണ് ഫിന്‍ അലന്‍ നല്‍കിയത്. ടിം സീഫര്‍ട്ട് (5) നേരത്തെ മടങ്ങിയെങ്കിലും രചിന്‍ രവീന്ദ്രയെ (30) കൂട്ടുപിടിച്ച് അലന്‍ ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. 

ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ അലന്‍ മടങ്ങുമ്പോള്‍ രണ്ടിന് 117 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും മടങ്ങി. പിന്നീട് വന്നവരില്‍ ഡാരില്‍ മിച്ചല്‍ (12 പന്തില്‍ 26), ഇഷ് സോധി (15 പന്തില്‍ 33) മാത്രമാണ് രണ്ടക്കം കണ്ടത്. ഗ്ലെന്‍ ഫിലിപ്സ് (7), മിച്ചല്‍ സാന്റ്നര്‍ (0), ബെവോണ്‍ ജേക്കബ്സ് (7), കെയ്ല്‍ ജാമിസണ്‍ (9), ലോക്കി ഫെര്‍ഗൂസണ്‍ (3), ഇഷ് സോധി എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.