പകുതിയില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാഹിബ്സാദാ ഫര്‍ഹാനും (38 പന്തില്‍ 57), ഫഖര്‍ സമാനും (35 പന്തില്‍ 46) ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

author-image
Biju
New Update
bb

ദുബായ്: ഇന്ത്യന്‍ സ്പിന്നര്‍മാര്‍ താണ്ഡവമാടിയപ്പോള്‍ ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ 146 റണ്‍സില്‍ ഒതുങ്ങി. ഏഷ്യാ കപ്പ് കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. 19.1 ഓവറിലാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ടായത്. കുല്‍ദീപ് യാദവ് 4 വിക്കറ്റ് എടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എത്തിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാഹിബ്സാദാ ഫര്‍ഹാനും (38 പന്തില്‍ 57), ഫഖര്‍ സമാനും (35 പന്തില്‍ 46) ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നു സിക്‌സും അഞ്ച് ഫോറുമടക്കമാണ് സാഹിബ്സാദാ ഫര്‍ഹാന്‍ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി നേടിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. 10ാം ഓവറില്‍ ഫര്‍ഹാനെ പുറത്താക്കി, വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പാക്കിസ്ഥാന് ആദ്യപ്രഹരം.

പിന്നീട് ക്രീസിലെത്തിയ ടൂര്‍ണമെന്റില്‍ നാല് തവണ സംപൂജ്യനായി പുറത്തായ സയിം അയൂബ്. ഇക്കുറി രണ്ടു ഫോറടക്കം 14 റണ്‍സായിരുന്നു അയൂബിന്റെ സമ്പാദ്യം. 13ാം ഓവറില്‍ കുല്‍ദീപ് യാദവാണ് അയൂബിനെ പുറത്താക്കിയത്. അപ്പോള്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 113/2. ഈ നിലയില്‍നിന്നാണ് 146 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായത്. 20 റണ്‍സു കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.

മുഹമ്മദ് ഹാരിസ് (പൂജ്യം), സല്‍മാന്‍ ആഗ (8), ഹുസൈന്‍ തലാത് (1) മുഹമ്മദ് നവാസ് (6), ഷഹീന്‍ അഫ്രീദി (പൂജ്യം), ഫഹീം അഷ്റഫ് (പൂജ്യം), ഹാരിസ് റൗഫ് (6) അബ്രാര്‍ അഹമ്മദ് (1*) എന്നിങ്ങനെയാണ് മറ്റു പാക്കിസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. പാക്കിസ്ഥാന്‍ ബാറ്റിങ് നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നു പേര്‍ പൂജ്യത്തിനു പുറത്തായി.

ഫൈനലില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ജസ്പ്രീത് ബുമ്രയും ശിവം ദുബെയും തിരിച്ചെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും പുറത്തായി. പാക്കിസ്ഥാന്‍ ടീമില്‍ മാറ്റമില്ല. 41 വര്‍ഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യ ഏഷ്യാകപ്പിലെ ഒന്‍പതാം കിരീടം ലക്ഷ്യമിടുമ്പോള്‍ പാക്കിസ്ഥാന്‍ മുന്‍പ് 2 തവണ ജേതാക്കളായിരുന്നു.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

പാക്കിസ്ഥാന്‍: സാഹിബ്സാദാ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

asia cup