പാകിസ്ഥാനെ 171/5ല്‍ ഒതുക്കി ഇന്ത്യ

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തി.

author-image
Biju
New Update
india

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ 20 ഒവറില്‍ 171/5 റണ്‍സിന് എറിഞ്ഞിട്ടു. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാന്റെ വിക്ക് നഷ്ടമായത് പാകിസ്ഥാന് തിരിച്ചടിയായി. ഒമ്പത് പന്തില്‍ നിന്ന് താരം 15 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജുവിന്റെ കൈകളില്‍ ഫഖറിന്റെ ഇന്നിങ്സ് അവസാനിച്ചു. സയിം അയൂബും പുറത്തായി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തി. അതേസമയം, തീരുമാനം അറിയിച്ച് സംസാരിച്ചതിന് ശേഷം സൂര്യ മടങ്ങി. പാക് നായകന്‍ സല്‍മാന്‍ ആഗയ്ക്ക് ഇത്തവണയും കൈകൊടുക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തില്‍ സ്വീകരിച്ച നിലപാട് ഇന്ത്യ തുടര്‍ന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോഴുണ്ടായ ഹസ്തദാനവിവാദം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് വീണ്ടുമൊരു പോരാട്ടം. ഗ്രൂപ്പ് മത്സരത്തില്‍ ടോസിനുശേഷവും മത്സരം പൂര്‍ത്തിയായപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൈകൊടുത്തിരുന്നില്ല. ഇതിനെതിരേ പാകിസ്ഥാന്‍ പരാതിയും ബഹിഷ്‌കരണതന്ത്രവും പ്രയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഇതോടെ കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടും കളിക്കാനിറങ്ങിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാര്‍ യാദവും സംഘവും ജയംനേടിയത്. 47 റണ്‍സുമായി പുറത്താകാതെനിന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് ചുക്കാന്‍പിടിച്ചത്. കുല്‍ദീപ് യാദവ്-അക്‌സര്‍ പട്ടേല്‍-വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന സ്പിന്‍ത്രയം പാക് ബാറ്റര്‍മാരെ വരച്ചവരയില്‍ നിര്‍ത്തുകയും ചെയ്തു. ടൂര്‍ണമെന്റില്‍ കളിക്കളത്തിലും പുറത്തും പാകിസ്ഥാന്‍ പ്രതിസന്ധിയിലാണ്. ഇനിയൊരു തോല്‍വി ടീമിനെ വലിയ കുഴപ്പത്തിലേക്ക് നയിക്കും.

ഇന്ത്യന്‍ ടീം - അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

പാകിസ്ഥാന്‍ ടീം - സയിം അയൂബ്, സഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ, ഹുസ്സൈന്‍ താലത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

asia cup