ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി; ഇന്ത്യയ്ക്ക് പരമ്പര

11-ാം ഓവറില്‍ ഡികോക്കിനെ കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തെയും (6) ഡോണോവന്‍ ഫെരേരയും (0) പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി നല്‍കിയ ഇരട്ടപ്രഹരത്തില്‍നിന്ന് ദക്ഷിണാഫ്രിക്കയ്ക്കു പിന്നീടു കരകയറാനായില്ല.

author-image
Biju
New Update
PARAMPARA 2

അഹമ്മദാബാദ്: ക്വിന്റന്‍ ഡികോക്കും ഡേവിഡ് മില്ലറും എയ്ഡന്‍ മാര്‍ക്രവും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയ്‌ക്കെതിരെ ഇന്ത്യ ഒരു അസ്ത്രം കരുതിയിട്ടുണ്ടായിരുന്നു. ബാറ്റര്‍മാരെ ക്രീസില്‍ കറക്കിവീഴ്ത്തുന്ന വരുണാസ്ത്രം! നാല് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ ഉഗ്രന്‍ ബോളിങ് മികവില്‍ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു. ഒപ്പം 3-1നു പരമ്പരയും സ്വന്തമാക്കി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ത്തില്‍ 201 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് 30 റണ്‍സ് ജയം. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിയ ദക്ഷിണാഫ്രിക്കയെ വരുണ്‍ ചക്രവര്‍ത്തിയുടെയും ജസ്പ്രീത് ബുമ്രയുടെയും മികച്ച ബോളിങ്ങാണ് പിടിച്ചുകെട്ടിയത്. റിട്ടേണ്‍ ക്യാച്ചിലൂടെ ബുമ്ര, ഡികോക്കിനെ പുറത്താക്കിയതും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റന്‍ ഡികോക്കും (35 പന്തില്‍ 65), റീസ ഹെന്‍ഡ്രിക്‌സും (12 പന്തില്‍ 13) ചേര്‍ന്നു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയ്ക്കു തൊട്ടുപിന്നാലെ റീസ ഹെന്‍ഡ്രിക്‌സിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡികോക്ക്- ഡെവാള്‍ഡ് ബ്രവിസ് (17 പന്തില്‍ 31) സഖ്യം പതറാതെ മുന്നോട്ടു പോയി. ഇരുവരും ചേര്‍ന്ന് 51 റണ്‍സാണ് എടുത്തത്.

11-ാം ഓവറില്‍ ഡികോക്കിനെ കിടിലന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തെയും (6) ഡോണോവന്‍ ഫെരേരയും (0) പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി നല്‍കിയ ഇരട്ടപ്രഹരത്തില്‍നിന്ന് ദക്ഷിണാഫ്രിക്കയ്ക്കു പിന്നീടു കരകയറാനായില്ല. തന്റെ തന്നെ അടുത്ത ഓവറില്‍ ജോര്‍ജ് ലിന്‍ഡെയെയും (16) വരുണ്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പൂര്‍ണമായും കീഴടങ്ങി. പിന്നീട് മാര്‍ക്കോ യാന്‍സന്‍ (16), കോര്‍ബിന്‍ ബോഷ് (17*), ലുന്‍ഗി എങ്കിഡി (7*) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലേക്ക് അതുപോരായിരുന്നു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അടിച്ചുകയറി ഹാര്‍ദിക്ആറു മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം ബെഞ്ചില്‍നിന്നു കളത്തിലേക്കു മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ തുടങ്ങിയവച്ചത് തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 231 റണ്‍സെടുത്തത്. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (42 പന്തില്‍ 73), ഹാര്‍ദിക് പാണ്ഡ്യ (25 പന്തില്‍ 63), ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ (22 പന്തില്‍ 37), അഭിഷേക് ശര്‍മ (21 പന്തില്‍ 34) എന്നിവര്‍ ഇന്ത്യയ്ക്കു വേണ്ടി തിളങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (7 പന്തില്‍ 5) ഇന്നും നിരാശപ്പെടുത്തി.

ഏഷ്യാ കപ്പിനു മുന്‍പുവരെ ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായിരുന്ന അഭിഷേകും സഞ്ജുവും വീണ്ടും ഒന്നിച്ചപ്പോള്‍ പവര്‍പ്ലേയില്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും ബൗണ്ടറികളുമായി കളംനിറഞ്ഞതോടെ ആറ് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 67ല്‍ എത്തി. പവര്‍പ്ലേ അവസാനിക്കാന്‍ രണ്ടു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അഭിഷേകിനെ ഇന്ത്യയ്ക്കു നഷ്ടമായത്. ഒരു സിക്‌സും ആറു ഫോറുമാണ് അഭിഷേകിന്റെ ബാറ്റില്‍നിന്നു പിറന്നത്. രണ്ടു സിക്‌സും നാലും ഫോറും പായിച്ച സഞ്ജു ഇതിനിടെ, രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയ്ക്കു വേണ്ടി ആയിരം റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു.

മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മ പെട്ടെന്നു തന്നെ കളം പിടിച്ചതോടെ സഞ്ജു കുറച്ചൊന്നു മെല്ലെപോക്കായി. 10-ാം ഓറില്‍ ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ സഞ്ജു ക്ലീന്‍ബൗള്‍ഡാകുകയായിരുന്നു. പരമ്പരയില്‍ ആദ്യമായി കിട്ടിയ അവസരം, ഭേദപ്പെട്ട രീതിയില്‍ വിനിയോഗിക്കാന്‍ സഞ്ജുവിനായി. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തിയെങ്കിലും വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത സൂര്യയെ 13-ാം ഓവറില്‍ കോര്‍ബിന്‍ ബോഷ്, ഡേവിഡ് മില്ലറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

ഇതിനു ശേഷമാണ് നാലാം വിക്കറ്റില്‍ ഹാര്‍ദിക്കും തിലകും ഒന്നിച്ചത്. ഹാര്‍ദിക് വന്നപ്പോള്‍ അടി തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം കുതിച്ചു. തിലക് വര്‍മയും 'കട്ടയ്ക്ക്' ഒപ്പംനിന്നു. 14-ാം ഓവറില്‍ ജോര്‍ജ് ലിന്‍ഡെയ്‌ക്കെതിരെ മൂന്നു സിക്‌സും രണ്ടു ഫോറും പായിച്ച ഹാര്‍ദിക്, 27 റണ്‍സാണ് അടിച്ചുകൂട്ടിയത്. 17-ാം ഓവറില്‍ വെറും 16 പന്തില്‍ ഹാര്‍ദിക് അര്‍ധസെഞ്ചറി നേടുകയും ചെയ്തു. ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറിയാണിത്. 12 പന്തില്‍ അര്‍ധസെഞ്ചറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമനത്. 17 പന്തില്‍ അര്‍ധസെഞ്ചറി നേടിയ അഭിഷേക് ശര്‍മയെയാണ് ഹാര്‍ദിക് മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളിയത്. ട്വന്റി20 കരിയറിലെ ആറാം അര്‍ധസെഞ്ചറിയാണ് തിലക് വര്‍മ കുറിച്ചത്. ഇരുവരും അവസാന ഓവറിലാണ് പുറത്താകുന്നത്. തിലക് ഒരു സിക്‌സും 10 ഫോറും അടിച്ചപ്പോള്‍ ആകെ അഞ്ച് സിക്‌സും അഞ്ച് ഫോറുമാണ് ഹാര്‍ദിക്കിന്റെ ബാറ്റില്‍നിന്നു പിറന്നത്. നാലാം വിക്കറ്റില്‍ തിലകു ഹാര്‍ദിക്കും ചേര്‍ന്ന് 105 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ശിവം ദുബെ (3 പന്തില്‍ 10*), ജിതേഷ് ശര്‍മ (0*) എന്നിവര്‍ പുറത്താകാതെനിന്നു.

ഗില്ലിനു പകരം സഞ്ജുടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബോളിങ് തിരഞ്ഞെടുക്കുകയായിന്നു. മൂന്നാം ട്വന്റി20 കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം അഹമ്മദാബാദില്‍ ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മാല്‍ ഗില്ലിനു പകരം സഞ്ജു സാംസണ്‍ ഓപ്പണറാകും. പരമ്പരയില്‍ ആദ്യമായാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഷിത് റാണ പുറത്തായി. കുല്‍ദീപ് യാദവിനു പകരം വാഷിങ്ടന്‍ സുന്ദറുമെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ആന്റിച് നോര്‍ട്യയ്ക്കു പകരം ജോര്‍ജ് ലിന്‍ഡെ ടീമിലെത്തി.