പാണ്ഡ്യയുടെ വമ്പന്‍ പ്രകടനം; ഇന്ത്യയ്ക്ക് പടുകൂറ്റന്‍ ജയം

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് ശുഭ്മാന്‍ ഗില്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ മാര്‍ക്കോ യാന്‍സന്റെ കൈകളിലെത്തിച്ച് എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു

author-image
Biju
New Update
ind2

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്കു വമ്പന്‍ വിജയം. 101 റണ്‍സ് വിജയമാണു മത്സരത്തില്‍ ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 74 റണ്‍സിന് ഓള്‍ഔട്ടായി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ചണ്ഡീഗഡില്‍ നടക്കും.

കട്ടക്കിലെ പിച്ചില്‍ ടോസ് ആനുകൂല്യം ലഭിച്ചിട്ടും അതു മുതലെടുക്കാന്‍ സാധിക്കാതിരുന്ന ദക്ഷിണാഫ്രിക്കയെയാണു മറുപടി ബാറ്റിങ്ങില്‍ കണ്ടത്. 14 പന്തില്‍ 22 റണ്‍സെടുത്ത യുവതാരം ഡെവാള്‍ഡ് ബ്രെവിസാണ് അവരുടെ ടോപ് സ്‌കോറര്‍. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ വരും മുന്‍പേ ഓപ്പണര്‍ ക്വിന്റന്‍ ഡികോക്കിനെ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യതമായില്ല. 

എയ്ഡന്‍ മാര്‍ക്രം (14), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (14), മാര്‍കോ യാന്‍സന്‍ (12) എന്നിവര്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. 50 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയും വാലറ്റവും പേരിനു പോലും പോരാടാതെയാണു മടങ്ങിയത്. ഇതോടെ 100 റണ്‍സില്‍ എത്താനാകാതെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റുകളും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 105 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് ഉയര്‍ത്തിയത് ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. പരുക്കുമാറി തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 28 പന്തുകള്‍ നേരിട്ട പാണ്ഡ്യ 59 റണ്‍സെടുത്തു പുറത്താകാതെനിന്നു. നാലു സിക്‌സുകളും ആറു ഫോറുകളുമാണ് ഫിനിഷര്‍ റോളിലെത്തി പാണ്ഡ്യ ബൗണ്ടറി കടത്തിയത്. തിലക് വര്‍മ (32 പന്തില്‍ 26), അക്ഷര്‍ പട്ടേല്‍ (21 പന്തില്‍ 23), അഭിഷേക് ശര്‍മ (12 പന്തില്‍ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 

പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യയ്ക്കു മത്സരത്തില്‍ ലഭിച്ചത്. പരുക്കുമാറി ടീമിലേക്കു തിരിച്ചെത്തിയ ശുഭ്മന്‍ ഗില്‍ മത്സരത്തിന്റെ മൂന്നാം പന്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞു മടങ്ങി. നാലു റണ്‍സെടുത്ത ഗില്ലിനെ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ മാര്‍കോ യാന്‍സന്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്കു രണ്ടാം വിക്കറ്റും നഷ്ടമായി. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്‍ഗിഡിക്കു മുന്നില്‍ വീണു. ആദ്യ ആറോവറുകളില്‍ 40 റണ്‍സാണ് ഇന്ത്യ നേടിയത്. ഒരു സിക്‌സും രണ്ട് ഫോറുകളും നേടിയ അഭിഷേക് ശര്‍മ, സ്‌കോര്‍ 48 ല്‍ നില്‍ക്കെ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. 

മധ്യനിര പ്രതിരോധിച്ചു നിന്നപ്പോള്‍ 13.5 ഓവറുകളിലാണ് ഇന്ത്യ 100 പിന്നിട്ടത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ചറി നേടിയതോടെ ഇന്ത്യ സുരക്ഷിതമായ സ്‌കോറിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും ലുതോ സിപാംല രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യ പ്ലേയിങ് ഇലവന്‍ അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ ക്വിന്റന്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡോനോവന്‍ ഫെറേറ, മാര്‍കോ യാന്‍സന്‍, കേശവ് മഹാരാജ്, ലുതോ സിപാംല, അന്റിച് നോര്‍ട്യ, ലുങ്കി എന്‍ഗിഡി