ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ ഇന്ന് ഇറങ്ങും

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനിയുള്ള പത്തു ട്വന്റി20 മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇത്.

author-image
Biju
New Update
team india

കട്ടക്ക്: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായി ഇന്ത്യ ഇന്ന് ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനിയുള്ള പത്തു ട്വന്റി20 മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇത്. ജനുവരിയില്‍ ന്യൂസീലന്‍ഡിനെതിരെയും അഞ്ചും മത്സരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ടീമില്‍ ഇനി അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ല. മത്സരത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയും ചെയ്തു.

പ്ലേയിങ് കോംബിനേഷനുകളില്‍ ഇനി കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്‌മെന്റിനു താല്‍പര്യമില്ലെന്നു സൂര്യകുമാര്‍ യാദവ് പറഞ്ഞു. പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ വലിയ അഴിച്ചുപണികള്‍ ആവശ്യമില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാമതായി തിലക് വര്‍മയും എത്തും.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ പൊസിഷനെക്കുറിച്ചും ഇന്ത്യന്‍ നായകന്‍ പരാമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം വരെ, അഭിഷേകിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന സഞ്ജു സാംസണ്‍, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെയാണ് സഞ്ജുവിനു മധ്യനിരയിലേക്കു മാറേണ്ടി വന്നത്. ഓസ്‌ട്രേലിയയ്ക്കെതിരായ അവസാന മൂന്നു ട്വന്റി20കളില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍നിന്നു സ്ഥാനം നഷ്ടമാകുകയും ചെയ്തു.

''ഓര്‍ഡറില്‍ മുന്‍നിരയില്‍ കളിക്കാന്‍ കഴിയുന്ന ഒരു ബാറ്ററാണ് സഞ്ജു. ഒരു ഓപ്പണര്‍ എന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ സഞ്ജുവിനു പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്ഥാനം അര്‍ഹിച്ചിരുന്നു എന്നതിനാലാണ്. പക്ഷേ സഞ്ജുവിന് അവസരങ്ങള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കി.'' സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഓപ്പണര്‍മാരെ കൂടാതെ, മറ്റെല്ലാവരും വഴക്കമുള്ളവരായിരിക്കണം. ഏതു പൊസിഷനിലും കളിക്കാന്‍ പൊരുത്തപ്പെടണം. ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ടുപേര്‍ക്കും ഒന്നിലധികം റോളുകള്‍ ചെയ്യാന്‍ കഴിയും. ഇത് ടീമിന് ഒരു മുതല്‍ക്കൂട്ടും ഒരു നല്ല തലവേദനയുമാണ്.'' സൂര്യ കൂട്ടിച്ചേര്‍ത്തു.