rohit sharma and virat kohli
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം.ആദ്യ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. ഡേ നൈറ്റ് മത്സരമായതിനാൽ ഇന്ത്യൻ സമയം ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുക.ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും.
ടി20 പരമ്പര തൂത്തുവാരിയെത്തുന്ന ഇന്ത്യക്കായി 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഏകദിന കുപ്പായത്തിൽ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.ടി20 ക്രിക്കറ്റിൽ നിന്ന് ഇരുവരും വിരമിച്ചതിനാൽ ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രമെ ഇനി ഇരുവരെയും ആരാധകർക്ക് കാണാനാവു. ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പര കഴിഞ്ഞാൽ അടുത്ത വർഷം മാത്രമെ ഇന്ത്യക്ക് ഏകദിന പരമ്പരയുള്ളു.
ടി20 പരമ്പരയിൽ നിന്ന് വ്യത്യസ്തമായി ഏകദിന സ്പെഷലിസ്റ്റുകളെ ഉൾക്കൊള്ളിച്ചാണ് ഇന്ത്യ ഇന്നിറങ്ങുക. രോഹിത്തിനും കോലിക്കുമൊപ്പം ഏകദിന ലോകകപ്പിൽ കളിച്ച മധ്യനിര ബാറ്റർമാരായ കെ എൽ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ നിരയിൽ തിരിച്ചെത്തിയിട്ടുണ്ട്. രാഹുൽ തന്നെയാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമാകുക എന്നാണ് കരുതുന്നത്. രാഹുൽ കീപ്പറായാൽ റിഷഭ് പന്തിന് ഇന്ന് പ്ലേയിംഗ് ഇലവനിൽ ഇടമുണ്ടാകില്ല.
രോഹിത്തും ശുഭ്മാൻ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യരും കെ എൽ രാഹുലും അടങ്ങുന്ന ബാറ്റിംഗ് നിരയിൽ വലിയ പരീക്ഷണങ്ങൾക്ക് സാധ്യതയില്ല. പാർട്ട് ടൈെം സ്പിന്നറായി കൂടി ഉപയോഗിക്കാമെന്നതിനാൽ ഫിനിഷറായി റിയാൻ പരാഗ് കളിച്ചേക്കും. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ അക്സർ പട്ടേൽ സ്പിൻ ഓൾ റൗണ്ടറായി ടീമിലെത്തുമ്പോൾ സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും ടീമിലെത്തും. പേസർമാരായി മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരായിരിക്കും പ്ലേയിംഗ് ഇലവനിലെത്തുക. രണ്ടാം ഏകദിനം ഓഗസ്റ്റ് നാലിനും മൂന്നാം ഏകദിനം ഏഴിനും പ്രേമദാസ സ്റ്റേഡിയത്തിൽ തന്നെ നടക്കും.