india vs sri lanka 2024 3rd odi sri lankan wins toss and opted to bat first against india
കൊളംബോ: ഏകദിന പരമ്പരയിലെ മൂന്നാമത്തേതും നിർണായകവുമായ മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക.ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.കഴിഞ്ഞ മത്സരം തോറ്റ ഇന്ത്യ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.അർഷ്ദീപ് സിംഗിന് പകരം റിയാൻ പരാഗും കെ എൽ രാഹുലിന് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.
അർഷ്ദീപ് സിംഗ് പുറത്തായതോടെ മുഹമ്മദ് സിറാജ് മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക പേസർ. ശ്രീലങ്കൻ ടീമിലും ഒരു മാറ്റവുമുണ്ട്. അഖില ധനഞ്ജയക്ക് പകരം മഹീഷ തീക്ഷണ ശ്രീലങ്കയുടെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ സ്പിന്നർമാരെ തുണക്കുന്ന പിച്ച് തന്നെയാണ് മൂന്നാം മത്സരത്തിനും ഒരുക്കിയിരിക്കുന്നത്.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ടൈ ആയപ്പോൾ രണ്ടാം മത്സരം 32 റൺസിന് ഇന്ത്യ തോറ്റു. മൂന്നാം മത്സരം ജയിച്ച് 27 വർഷത്തിനുശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര നേടാനാണ് ലങ്ക ഇറങ്ങുന്നതെങ്കിൽ അവസാന മത്സരം ജയിച്ച് പരമ്പര നഷ്ടമെന്ന നാണക്കേട് ഒഴിവാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകനായി ചുമതലയേറ്റശേഷം ആദ്യ ഏകദിന പരമ്പരയിൽ തോൽവി വഴങ്ങിയെന്ന നാണക്കേട് ഒഴിവാക്കേണ്ടത് കോച്ച് ഗൗതം ഗംഭീറിനും ആവശ്യമാണ്. ഈ മത്സരം കഴിഞ്ഞാൽ അടുത്ത വർഷം മാത്രമാണ് ഇന്ത്യക്ക് ഏകദിന പരമ്പരയുള്ളത്.
ക്യാപ്റ്റൻ രോഹിത് ശർമ മികവ് കാട്ടുമ്പോഴും മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യയുടെ തലവേദന. ഏകദിന ടീമിൽ തിരിച്ചെത്തി ശ്രേയസ് അയ്യർ മൂന്നാം മത്സരത്തിലും ടീമിൽ സ്ഥാനം നിലനിർത്തി. സ്പിന്നർമാർക്കെതിരെ പതറുന്ന മധ്യനിരയിൽ പ്രതീക്ഷയായിരുന്ന ശിവം ദുബെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും മൂന്നാം മത്സരത്തിലും പ്ലേയിംഗ് ഇലവനിൽ ഇടം നിലനിർത്തി.
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പാത്തും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ജനിത് ലിയാനഗെ, കമിന്ദു മെൻഡിസ്, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, അസിത ഫെർണാണ്ടോ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, റിയാൻ പരാഗ്, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.