രാഹുലിന്റെ ക്യാപ്റ്റന്‍സി ഗംഭീരം, കൈയടിച്ച് കൈഫ്

വിശാഖപട്ടണത്തെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ടോസ് ജയിച്ചതു മല്‍സരഫലത്തില്‍ ഏറെ നിര്‍ണായകമായി മാറിയെന്നു മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു

author-image
Biju
New Update
kaif

വിശാഖപട്ടണം: സൗത്താഫ്രിക്കയുമായുള്ള മൂന്നാം ഏകദിനത്തില്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. വളരെ മികച്ച രീതിയിലാണ് ഈ മല്‍സരത്തില്‍ ടീമിനെ രാഹുല്‍ നയിച്ചതെന്നും ബൗളര്‍മാരെ നന്നായി ഉപയോഗപ്പെടുത്താനും സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം ഏകദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്ന കൈഫ്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ആഘോഷിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തിരുന്നു.

കിടിലന്‍ ക്യാപ്റ്റന്‍സി

സ്റ്റാര്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ വളരെ തന്ത്രപരമായി ഉപയോഗിച്ച കെഎല്‍ രാഹുലിന്റെ തീരുമാനത്തെയാണ് മുഹമ്മദ് കൈഫ് പ്രശംസിച്ചിരിക്കുന്നത്. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 4.10 ഇക്കോണി റേറ്റില്‍ 41 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ കുല്‍ദീപ് സ്വന്തമാക്കിയിരുന്നു.

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി ഈ മല്‍സരത്തില്‍ വളരെ മികച്ചതായിരുന്നു. കുല്‍ദീപ് യാദവിന്റെ ഓവറുകള്‍ കാത്തുവച്ച അദ്ദേഹം ബോള്‍ പഴയതായപ്പോള്‍ ആക്രമണത്തിനായി കൊണ്ടു വരികയായിരുന്നു. കുല്‍ദീപിനു അതു ബോളിന്‍ മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുകയും ചെയ്തു.

ഇടംകൈ ലെഗ് സ്പിന്നെത് വളരെ അപൂര്‍വ്വമായിട്ടുള്ള കഴിവാണ്. അവസാനത്തെ 10-12 ഓവറുകള്‍ക്കിടെ കുല്‍ദീപ് വിക്കറ്റുകളെടുത്തതോടെയാണ് ശരിക്കും സൗത്താഫ്രിക്കയുടെ നട്ടെല്ലൊടിഞ്ഞത്. വലിയ മല്‍സരങ്ങളില്‍ വിക്കറ്റുകളെടുക്കുകയെന്നത് കുല്‍ദീപിന്റെ സ്പെഷ്യാലിറ്റിയാണ്.

ഡിആര്‍എസിനായി ആവശ്യപ്പെടുമ്പോള്‍ ബൗളര്‍ എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ല. പക്ഷെ ഞാന്‍ കുല്‍ദീപിന്റെ മനോഭാവത്തെ പ്രശംസിക്കുകയാണ്. വിക്കറ്റുകളെടുക്കാ മാത്രമേ താന്‍ ബൗള്‍ ചെയ്യുവെന്ന ചിന്തയോടെയാണ് അദ്ദേഹം ബൗള്‍ ചെയ്യുന്നത്. വിക്കറ്റുകളെടുക്കാനുള്ള കുല്‍ദീപിന്റെ മനോഭാവമാണ് ഇതു കാണിക്കുന്നതെന്നും യൂട്യൂബ് ചാനലില്‍ കൈഫ് വിശദമാക്കി.

രാഹുലിനു പ്രശംസ

പരിചയ സമ്പത്തിലാത്ത ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവത്തിലും ഏകദിന പരമ്പരയിലുടനീളം ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ കെഎല്‍ രാഹുലിനു സാധിച്ചുവെന്നു മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെക്കൂടാതെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരൊന്നും ടീമിന്റെ ഭാഗമായിരുന്നില്ല. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരുള്‍പ്പെട്ടതായിരുന്നി ടീമിന്റെ പേസ് ത്രയം.

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ജോലി നന്നായി നിര്‍വഹിക്കാന്‍ കെഎല്‍ രാഹുലിനായിട്ടുണ്ട്. കുല്‍ദീപ് യാദിനെ അദ്ദേഹം ഉപയോഗിച്ച രീതിയും എടുത്തു പറയേണ്ടതാണ്. വളരെ യുവ ബൗളിങ് ടീമിനായിരുന്നു ഇന്ത്യയുടേത്. അവരെ വച്ച് രാഹുല്‍ പരമ്പരയും നേടിയിരിക്കുകയാണ്.

രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുള്ളതിന്റെ ആനുകൂല്യവും അദ്ദേഹത്തിനു ലഭിച്ചു. കുല്‍ദീപിന്റെ ഓവറുകള്‍ അവസാനത്തേക്കു മാറ്റിവച്ചതാണ് ടേണിങ് പോയിന്റ്. അതു ശിരിക്കും ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ടോസ് നിര്‍ണായകമായി

വിശാഖപട്ടണത്തെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ടോസ് ജയിച്ചതു മല്‍സരഫലത്തില്‍ ഏറെ നിര്‍ണായകമായി മാറിയെന്നു മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി 20 ഏകദിനങ്ങളില്‍ ടോസ് കൈവിട്ട ശേഷമാണ് ഇത്തവണ ടോസ് ഭാഗ്യം ടീമിനെ തേടിയെത്തിയത്. ഇതിനു മുമ്പ് ഇന്ത്യ ടോസ് ജയിച്ചത് 2023ലെ ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലിലുമായിരുന്നു.

മൂന്നാം ഏകദിനത്തില്‍ ടോസ് എത്ര നിര്‍ണായകമായി മാറിയിട്ടുണ്ടെന്നു നോക്കൂ. നമ്മള്‍ ഈ കളിയില്‍ ജയിച്ചു. അവസാന മല്‍സരത്തില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്നു നമുക്കു ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ബാറ്റര്‍മാര്‍ ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി നന്നായി കളിച്ചു. പക്ഷെ ഞാന്‍ പ്രശംസിക്കുക ബൗളര്‍മാരെയാണ്. അവര്‍ക്കു സൗത്താഫ്രിക്കയെ 270 റണ്‍സിലൊതുക്കാന്‍ സാധിച്ചു.

അതു വലിയ പ്ലസ് പോയിന്റായിരുന്നു. പ്രസിദ്ധ് കൃഷ്ണ നന്നായി പന്തെറിഞ്ഞു, കുല്‍ദീപ് യാദവ് എല്ലായ്പ്പോഴും അതു ചെയ്യാറുമുണ്ട്. പ്രസിദ്ധിനു ഇതൊരു തിരിച്ചുവരവായിരുന്നു. അതു അവനു ആത്മനിശ്വാസവും നല്‍കുമെന്നും കൈഫ് പറഞ്ഞു.