ഐഎസ്എല്‍ സെമിയില്‍ ഇന്ന് ബെംഗളൂരു ഗോവയെ നേരിടും

രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിയ ഗോവയും പ്ലേ ഓഫ് റൗണ്ടില്‍ മുംബൈ എഫ്‌സിയെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്

author-image
Biju
New Update
jkj

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ ബെംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡയിത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിയ ഗോവയും പ്ലേ ഓഫ് റൗണ്ടില്‍ മുംബൈ എഫ്‌സിയെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തിയ സുനില്‍ ഛേത്രിയിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. ബ്രിസണ്‍ ഫെര്‍ണാണ്ടസിലാണ് ഗോവ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഈ സീസണില്‍ ബ്രിസണ്‍ ഫെര്‍ണാണ്ടസ് 7 ഗോളുകള്‍ നേടിക്കഴിഞ്ഞു. രണ്ട് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. 

മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാറുണ്ടെങ്കിലും ഗോവയ്ക്ക് ഇതുവരെ കപ്പടിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് തവണ റണ്ണറപ്പായെങ്കിലും കപ്പ് മാത്രം അകന്നുനിന്നു. 2015ല്‍ ചെന്നൈയിന്‍ എഫ്‌സിയോടും 2018ല്‍ ബെംഗളൂരുവിനോടും ഗോവയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മറുഭാഗത്ത്, 2018ല്‍ കലാശപ്പോരില്‍ ഗോവയെ മുട്ടുകുത്തിച്ച് ബെംഗളൂരു കിരീടം ചൂടിയിരുന്നു. രണ്ട് തവണ ഫൈനലിലെത്തുകയും ചെയ്തു.2017-18ല്‍ ചെന്നൈയോടും 2022-23ല്‍ ബഗാനോടും ബെംഗളൂരു പരാജയപ്പെട്ടു. 

അതേസമയം, ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂവാണ് കണക്കുകളില്‍ മുന്നില്‍. ഇതുവരെ 15 തവണയാണ് ബെംഗളൂരുവും ഗോവയും ഏറ്റുമുട്ടിയത്. ഇതില്‍ 7 മത്സരങ്ങളില്‍ വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. നാല് മത്സരങ്ങളില്‍ മാത്രമാണ് ഗോവയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞത്.  ഏപ്രില്‍ 6നാണ് രണ്ടാം പാദ സെമി ഫൈനല്‍ നടക്കുക. മറ്റൊരു സെമിയുടെ ആദ്യ പാദത്തില്‍ നാളെ ബഗാനും ജംഷഡ്പൂരും ഏറ്റുമുട്ടും.

isl