ഇന്റര്‍ മയാമിക്ക് വന്‍ തോല്‍വി

ആദ്യ മിനിറ്റ് മുതല്‍ക്കേ സിന്‍സിനാറ്റിയുടെ ആധിപത്യം വ്യക്തമായിരുന്നു. 15-ാം മിനിറ്റില്‍ ജെറാര്‍ഡോ വലന്‍സുവേല ആദ്യ ഗോള്‍ നേടി സിന്‍സിനാറ്റിക്ക് ലീഡ് സമ്മാനിച്ചു.

author-image
Jayakrishnan R
New Update
MESSI

MESSI



ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ എഫ്സി സിന്‍സിനാറ്റിയോട് ഇന്റര്‍ മയാമിക്ക് 3-0 ന്റെ ദയനീയ തോല്‍വി. ഒഹായോയിലെ TQLസ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സിക്കും സംഘത്തിനും തിളങ്ങാനായില്ല. ആതിഥേയര്‍ക്ക് വേണ്ടി ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവാണ്ടര്‍ ഇരട്ടഗോള്‍ നേടി തിളങ്ങി.

ആദ്യ മിനിറ്റ് മുതല്‍ക്കേ സിന്‍സിനാറ്റിയുടെ ആധിപത്യം വ്യക്തമായിരുന്നു. 15-ാം മിനിറ്റില്‍ ജെറാര്‍ഡോ വലന്‍സുവേല ആദ്യ ഗോള്‍ നേടി സിന്‍സിനാറ്റിക്ക് ലീഡ് സമ്മാനിച്ചു. തുടര്‍ന്നും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയ സിന്‍സിനാറ്റി മയാമി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. ഇന്റര്‍ മയാമി ഗോള്‍കീപ്പര്‍ ഓസ്‌കാര്‍ ഉസ്താരിക്ക് പരിക്കേറ്റ് നേരത്തെ കളം വിടേണ്ടി വന്നത് മയാമിക്ക് തിരിച്ചടിയായി.

സമീപ ആഴ്ചകളില്‍ മികച്ച ഫോമിലായിരുന്ന മെസ്സിക്ക് ഈ മത്സരത്തില്‍ പതിവ് താളം കണ്ടെത്താനായില്ല. ഗോളിനായി പലതവണ ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യം അദ്ദേഹത്തെ വേട്ടയാടി. ആദ്യ പകുതിയുടെ അവസാനത്തില്‍ ലൂയിസ് സുവാരസുമായി ചേര്‍ന്ന് മെസ്സി നടത്തിയ മുന്നേറ്റം അപകടകരമായിരുന്നുവെങ്കിലും റോമന്‍ സെലെന്റാനോ ആ ഷോട്ട് അനായാസം രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എവാണ്ടര്‍ സിന്‍സിനാറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 69-ാം മിനിറ്റില്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വീണ്ടും ലക്ഷ്യം കണ്ട എവാണ്ടര്‍ സിന്‍സിനാറ്റിയുടെ വിജയം ഉറപ്പിച്ചു. 

കഴിഞ്ഞ സീസണില്‍ സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് നേടിയ മയാമിക്ക്, മെസ്സി, സുവാരസ്, ആല്‍ബ, ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും ആക്രമണത്തില്‍ തിളങ്ങാനായില്ല. ഈ തോല്‍വി മയാമിയുടെ പ്രതിരോധത്തിലെ പാളിച്ചകളും കൂട്ടായ്മയില്ലായ്മയും തുറന്നുകാട്ടുന്നു. പരിശീലകന്‍ ജാവിയര്‍ മഷെരാനോ ഈ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്.
ഈ തോല്‍വിയോടെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍ മയാമി എട്ടാം സ്ഥാനത്ത് ആയി.

sports football