Rohit Sharma and KL Rahul
മുംബൈ: ഐപിഎൽ 2024 ൽ മുംബൈ ഇന്ത്യൻസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് ആശ്വാസ ജയം. 18 റൺസിനാണ് മുംബൈയ്ക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. നിക്കോളാസ് പൂരാന്റെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറികളാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ്മയും നമൻ ധിറും നടത്തിയ പോരാട്ടങ്ങൾ വിജയം കണ്ടില്ല.ആറിന് 196ൽ മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം അവസാനിച്ചു.
ഓപ്പണിംഗ് സ്ഥാനത്തെത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന് ഫോമിലേക്ക് ഉയരാൻ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയായി. റൺസെടുക്കും മുമ്പ് പടിക്കൽ വിക്കറ്റ് നഷ്ടമാക്കി. പിന്നാലെ മാർക്കസ് സ്റ്റോയിനിസ് 28 റൺസുമായി സ്കോർബോർഡ് ചലിപ്പിച്ചു. എങ്കിലും പവർപ്ലേ അവസാനിക്കും മുമ്പ് തന്നെ സ്റ്റോയിനിസ് മടങ്ങി.നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് ലഖ്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 29 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും സഹിതം താരം 75 റൺസെടുത്തു. കെ എൽ രാഹുൽ 41 പന്തിൽ 55 റൺസുമായി പുറത്തായി. മുംബൈ നിരയിൽ നുവാൻ തുഷാരയും പീയുഷ് ചൗളയും മൂന്ന് വീതം വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിംഗിൽ മുംബൈയ്ക്കായി രോഹിത് ശർമ്മ തകർപ്പൻ തുടക്കമാണ് നൽകിയത്. 38 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം 68 റൺസുമായി രോഹിത് പുറത്തായി. പിന്നാലെ വന്നവരിൽ നമൻ ധിർ പുറത്താകാതെ നേടിയ 62 റൺസാണ് വേറിട്ടുനിന്നത്. 28 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതമാണ് താരത്തിന്റെ പോരാട്ടം. പക്ഷേ അവസാന നിമിഷത്തെ നമന്റെ പോരാട്ടത്തിന് മുംബൈയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.