ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് ലഖ്നൗ താരം നിക്കോളാസ് പൂരന്‍

നേരത്തെ നിക്കോളാസ് പൂരനെ പിന്നിലാക്കി സായ് സുദര്‍ശന്‍ ഒന്നാമത് എത്തിയിരുന്നു. ഇരുവരും തമ്മില്‍ മൂന്ന് റണ്‍സ് വ്യത്യാസം മാത്രമാണുള്ളത്.

author-image
Biju
New Update
hgh

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് നിക്കോളാസ് പൂരന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ 11 റണ്‍സിന് പുറത്തായെങ്കിലും ഓറഞ്ച് ക്യാപ്പ് തിരിച്ചെടുക്കാന്‍ അത്രയും മതിയായിരുന്നു താരത്തിന്.

നേരത്തെ നിക്കോളാസ് പൂരനെ പിന്നിലാക്കി സായ് സുദര്‍ശന്‍ ഒന്നാമത് എത്തിയിരുന്നു. ഇരുവരും തമ്മില്‍ മൂന്ന് റണ്‍സ് വ്യത്യാസം മാത്രമാണുള്ളത്. ഡല്‍ഹിക്കെതിരെ പുറത്താവാതെ നേടിയ 97 റണ്‍സോടെ ജോസ് ബട്ട്‌ലര്‍ റണ്‍ വേട്ടക്കാരില്‍ മൂന്നാമതെത്തി. ഏഴ് മത്സരങ്ങളില്‍ 315 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്.

ബട്ട്‌ലര്‍ക്ക് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആണുള്ളത്. ഇന്നലെ ലഖ്നൗവിനെതിരെ നേടിയ 74 റണ്‍സാണ് ജയ്സ്വാളിനെ ആദ്യ അഞ്ചിലെത്തിച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 305 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്.

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആവേശ് ഖാന്റെ ഡെത്ത് ഓവര്‍ മികവിലാണ് ലഖ്‌നൗ ജയിച്ചത്. ലഖ്‌നൗ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ രണ്ട് റണ്‍സ് അകലെ വീഴുകയായിരുന്നു. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി. രാജസ്ഥാന് വേണ്ടി യശ്വസി ജയ്സ്വാളും 14 കാരനായ അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവംശിയും റിയാന്‍ പരാഗും തിളങ്ങി.