ചെന്നൈ: ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കിയിരിക്കെ ചെന്നൈയിൽ മഴ. ഫൈനലിന് മുന്നോടിയായി പരിശീലനം നടത്താനിരുന്ന കൊൽക്കത്തയുടെ പരിശീലന സെഷൻ മഴമൂലം പകുതിയിൽ ഉപേക്ഷിച്ചു. രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയർ കളിച്ചതിനാൽ സൺറൈസേഴ്സ് ഹൈദരാബാദും പരിശലനത്തിന് ഇറങ്ങിയില്ല.
പരിശീലനം നടത്താനായി കൊൽക്കത്ത താരങ്ങൾ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോൾ പരിശീലനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതോടെ കളിക്കാർ ഇൻഡോർ പരിശീലനത്തിലേക്ക് മടങ്ങി.
ഇന്ന് ചെന്നൈയിൽ മഴ പെയ്യുമെന്ന് പ്രവചനമില്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അപ്രതീക്ഷിതമായി മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ആരാധകർ. മഴ പെയ്യാൻ ഒരു ശതമാനം സാധ്യത മാത്രമാണ് അക്യുവെതർ പ്രവചിക്കുന്നത്. പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും പകൽ സമയത്ത് ഭാഗികമായി ആകാശം മേഘാവൃതമായിരിക്കുന്ന വൈകിട്ടോടെ പൂർണമായും മേഘാവൃതമാകുമെന്നും ആണ് പ്രവചനം.
ഫൈനലിന് റിസർവ് ദിനമുള്ളതിനാൽ മഴ മുടക്കിയാലും മത്സരം നാളെ നടക്കും. മത്സരം എവിടെവെച്ച് നിർത്തിവെക്കുന്നുവോ അവിടം മുതലായിരിക്കും മത്സരം വീണ്ടും പുനരാരാംഭിക്കുക. എന്നാൽ റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റുന്നതിന് മുമ്പ് നിശ്ചിത ദിവസം തന്നെ മത്സരം സാധ്യമാകുമോ എന്നറിയാൻ രണ്ട് മണിക്കൂർ അധികസമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തും സാധ്യമായില്ലെങ്കിൽ മാത്രമെ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു.കഴിഞ്ഞ വർഷം അഹമ്മദാബാദിൽ ഗുജറാത്തും ചെന്നൈയും തമ്മിൽ നടന്ന ഐപിഎൽ ഫൈനൽ മഴമൂലം റിസർവ് ദിനത്തിലാണ് പൂർത്തിയാക്കിയത്.