അഹമ്മദാബാദ്: ഐപിഎല്‍ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 160 റണ്‍സ് വിജയലക്ഷ്യവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 19.3 ഓവറില്‍ എല്ലാവരും പുറത്തായി. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തെളിയിച്ചു. മൂന്ന് വിക്കറ്റുകളാണ് പേസര്‍ പിഴുതത്. 55 റണ്‍സ്‌നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസന്‍ 21 പന്തില്‍ 32 റണ്‍സെടുത്തു. കമ്മിന്‍സ് (24 പന്തില്‍ 30) സ്‌കോര്‍ 150 ലെത്താൻ സഹായിച്ചു.
വീഴ്ചയിൽ നിന്നാണ് ഹൈദരാബാദ് തുടങ്ങിയത്. ട്രാവിസ് ഹെഡ് സ്റ്റാര്‍ക്കിന്റെ രണ്ടാം പന്തില്‍ തന്നെ കൂടാരം കയറി. സഹഓപ്പണര്‍ അഭിഷേഷ് ശര്‍മ (3) തൊട്ടടുത്ത ഓവറിലും പുറാത്തായി. ഇതോടെ രണ്ടിന് 11 എന്ന നിലയിലായി ഹൈദരാബാദ്. നിതീഷ് റെഡ്ഡി (9) - ത്രിപാഠി സഖ്യം ഇന്നിംഗ്‌സ് കെട്ടിപടുക്കുന്നതിനിടെയാണ് സ്റ്റാര്‍ക്ക് വീണ്ടും ബ്രേക്ക് ത്രൂ നല്‍കുന്നത്. നിതീഷിനെ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഷഹ്ബാസ് അഹമ്മദിനെ (0) ബൗള്‍ഡാക്കാനും സ്റ്റാര്‍ക്കിനായി.
പിന്നീട് ക്ലാസന്‍ - ത്രിപാഠി സഖ്യം 62 റണ്‍സ് അടിച്ചെടുത്തു. ടീമിനെ കരകയറ്റിയതും ഈ ഇന്നിംഗ്‌സായിരുന്നു. എന്നാല്‍ 11-ാം ഓവറില്‍ ക്ലാസനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി കൂട്ടുകെട്ട് തകർത്തു. വൈകാതെ ത്രിപാഠി റണ്ണൗട്ടാവുകയും ചെയ്തു. ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്‌സ്. ഇംപാക്റ്റ് സബ്ബായി എത്തിയ സന്‍വീര്‍ സിംഗിനെ (0) നരെയ്ന്‍ ആദ്യ പന്തില്‍ തന്നെ ബൗള്‍ഡാക്കി. ഭുവനേശ്വര്‍ കുമാറിന് (0) നാല് പന്ത് മാത്രമായിരുന്നു പിടിച്ചുനിൽക്കാനായത്. ഇന്ന് ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് ഒരവസരം കൂടിയുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാ്പ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര് കുമാര്‍, വിജയകാന്ത് വ്യാസകാന്ത്, ടി നടരാജന്‍.