ഒരുമാസം മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാര്‍ത്ത വൈറലായി പ്രചരിച്ചത്.സൗദി അറേബ്യയിലെ അല്‍ നസര്‍ ക്ലബ്ബില്‍ കളിക്കുന്ന റൊണാള്‍ഡോ പരമ്പരാഗത അറബ് വേഷം ധരിച്ചുള്ള ചിത്രങ്ങളും മുസ്ലിം അഭിവാദ്യം ചെയ്യുന്ന വീഡിയോകളുമാണ് അന്ന് വാര്‍ത്തയ്‌ക്കൊപ്പം വ്യാപകമായി പ്രചരിച്ചത്. റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചുവെന്ന അടിക്കുറിപ്പോടെ വന്ന ഈ വാര്‍ത്ത ആഗോള തലത്തില്‍ തന്നെ വന്‍ ജനശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ പിന്നാലെ ചിത്രത്തിലുള്ളത് ക്രിസ്റ്റ്യാനോ അല്ലെന്നുള്ള സത്യം മാധ്യമങ്ങളിലെ ഫാക്ട് ചെക്ക് വിഭാഗം പുറത്ത് കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇതേ തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിക്കുകയാണ്. ഇത്തവണ ഉറവിടമില്ലാത്ത റിപ്പോര്‍ട്ടല്ല പുറത്ത് വന്നിരിക്കുന്നതെന്ന വ്യത്യാസമുണ്ട്.
സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇത് പറഞ്ഞിരിക്കുന്നത് ആവട്ടെ അദ്ദേഹത്തിന്റെ സഹതാരമാണ്. ഒരു അറബ് ടിവി ഷോയില്‍ അല്‍ നസറിന്റെ മുന്‍ ഗോള്‍കീപ്പറായിരുന്ന വലീദ് അബ്ദുള്ളയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മതംമാറ്റത്തെക്കുറിച്ച് റൊണാള്‍ഡോയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റൊണാള്‍ഡോ യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ ഗോള്‍ നേടിയ ശേഷം അദ്ദേഹം മൈതാനത്ത് സുജൂദ് നടത്തിയിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിക പാരമ്പര്യം പിന്തുടരാന്‍ അദ്ദേഹം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്നുമായിരുന്നു വലീദിന്റെ വാക്കുകള്‍.റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വലീദ് പറയുന്നുണ്ട്. പ്രാര്‍ത്ഥനാ സമയത്ത് പരിശീലനം നിര്‍ത്തി വയ്ക്കാന്‍ കോച്ചിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം, പ്രായം 39 പിന്നിട്ടെങ്കിലും ഇപ്പോളും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2022 ജനുവരി മുതലാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ എ ഫ് സിയ്ക്കായി ബൂട്ടണിഞ്ഞത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ പരസ്പര ധാരണയോടെ അവസാനിപ്പിച്ചാണ് ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറിയത്. കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമാണ് റോണോക്ക് സൗദിയില്‍ ലഭിക്കുന്നത്.അല്‍ നസറില്‍ എത്തിയത് മുതല്‍ സ്വപ്ന ഫോമിലുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ സീസണില്‍ പല ഗോൾ റെക്കോഡുകളും അവിടെ റോണോ സ്വന്തമാക്കിയിരുന്നു. രണ്ടര വര്‍ഷ കരാറാണ് ക്രിസ്റ്റ്യാനോ അല്‍ നസറുമായി ഒപ്പുവെച്ചിരുന്നത്. ഈ കരാര്‍ 2025 ജൂണോടെ അവസാനിക്കുകയാണ്. 2024-25 സീസണില്‍ അല്‍ നസറിനായി കളിച്ച 16 മത്സരങ്ങളില്‍ 11 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ നേടിയത്. അല്‍ നസറിനായി ആകെ 80 കളികളിലാണ് ക്രിസ്റ്റ്യാനോ കളിച്ചിട്ടുള്ളത്. ഇതില്‍ 69 ഗോളുകളും 18 അസിസ്റ്റുകളുമാണ് താരം നേടിയത്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കാനായി ക്ലബുകള്‍ രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. ആദ്യം അദ്ദേഹത്തെ സ്വന്തമാക്കാനായി എത്തിയിരിക്കുന്നതാവട്ടെ വിഖ്യാത പരിശീലകനായ ഹൊസെ മൗറീഞ്ഞോയാണ്.
നിലവില്‍ തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാഷെയുടെ പരിശീലകനാണ് മൗറീഞ്ഞോ. ക്രിസ്റ്റ്യാനോയോട് ഫെനര്‍ബാഷെയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോയെന്ന് മൗറീഞ്ഞോ ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ക്രിസ്റ്റ്യാനോയും ഫെനര്‍ബാഷെയുമായി ബന്ധപ്പെടുത്തി ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ താരം അവിടേക്ക് പോകുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ആരാധകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് താരത്തിന്റെ വ്യക്തിപരമായ വിഷയം ചര്‍്ച്ചയില്‍ വന്നത്. സഹതാരങ്ങളുടെ വിശ്വാസത്തെ ബഹുമാനത്തോടെ കണ്ടതാണോ അതോ മതമാറ്റത്തിനുള്ള പാതയിലാണോ എന്ന് താരം തന്നെ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.