കാര്യവട്ടത്ത് ഇന്ത്യ - ന്യൂസിലാന്‍ഡ് ടോസ് 6.30ന്

ഐസിസി ടി20 ലോകകപ്പ് തൊട്ടരിികില്‍ നില്‍ക്കവെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ മികച്ചൊരു ഇന്നിങ്സ് അദ്ദേഹത്തിനു കാഴ്ചവച്ചേ തീരുകയുള്ളൂ.

author-image
Biju
New Update
sanju karya

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഈ മല്‍സരത്തില്‍ എല്ലാവരുടെയും ശ്രദ്ധ സ്വന്തം നാട്ടില്‍ ആദ്യമായി കളിക്കാനൊരുങ്ങുന്ന സഞ്ജു സാംസണിലേക്കാണ്.

ഐസിസി ടി20 ലോകകപ്പ് തൊട്ടരിികില്‍ നില്‍ക്കവെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ മികച്ചൊരു ഇന്നിങ്സ് അദ്ദേഹത്തിനു കാഴ്ചവച്ചേ തീരുകയുള്ളൂ. പരിക്കു കാരണം കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ഇഷാന്‍ കിഷന്‍ ഈ കളിയിലൂടെ ടീമിലേക്ക് മടങ്ങിയെത്തിയേക്കും.

കൂടാതെ ആദ്യ മല്‍സരത്തിനിടെ പരിക്കേറ്റതു കാരണം തുടര്‍ച്ചയായി മൂന്നു കളിയില്‍ പുറത്തിരിക്കേണ്ടി വന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ഈ മല്‍സരത്തില്‍ മടങ്ങിയെത്തുമെന്നാണ് വിവരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ഈ മല്‍സരത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചനകള്‍.

വളരെ മികച്ച രീതിയിലായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം. നാഗ്പൂരിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ 48 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. റായ്പൂരിലെ രണ്ടാമങ്കത്തിലും ഇന്ത്യ ആധിപത്യം തുടര്‍ന്നു. 209 റണ്‍സിന്റെ വിജയലക്ഷ്യം വെറും 16 ഓവറില്‍ മൂന്നു വിക്കറ്റിനു മറികടന്നാണ് ടീം കരുത്തുകാട്ടിയത്.

ഗുവാഹത്തിയിലെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ മറ്റൊരു അതിവേഗ റണ്‍ചേസ് കൂടി കണ്ടു. 154 റണ്‍സിന്റെ ലക്ഷ്യം വെറും 10 ഓവറില്‍ രണ്ടു വിക്കറ്റിനു അനായാസം ഇന്ത്യ ചേസ് ചെയ്യുകയായിരുന്നു. പക്ഷെ വിശാഖപട്ടണത്തെ നാലാമങ്കത്തില്‍ കിവികള്‍ ഇന്ത്യക്കു മൂക്കുകയറിട്ടു. 50 റണ്‍സിന്റ ജയവുമായാണ് ന്യൂസിലാന്‍ഡ് തിരിച്ചടിച്ചത്.

ഇന്നത്തെ കളിയിലെ സാധ്യതാ 11

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, റിങ്കു സിംഗ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

ന്യൂസിലാന്‍ഡ്- ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), സക്കാറി ഫോക്സ്, മാറ്റ് ഹെന്‍ട്രി, ഇഷ് സോധി, ജേക്കബ് ഡഫി.