കെസിഎല്‍ ഫൈനല്‍; കൊല്ലത്തിന് 182 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയുടേത് ടൂര്‍ണ്ണമെന്റില്‍ ഇത് വരെ കണ്ട ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നായിരുന്നു. വിപുല്‍ ശക്തിയെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരന്റെ അതിമനോഹര ഇന്നിങ്‌സ് കൊച്ചിയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്കി.

author-image
Biju
New Update
vinoop 2

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസന്റെ ഫൈനലില്‍ കൊല്ലം സെയിലേഴ്‌സിനെതിരെ 182 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്. വിനൂപ് മനോഹരന്റെയും ആല്‍ഫി ഫ്രാന്‍സിസിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് കൊച്ചിയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.


അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ അവസാന ഓവറുകളില്‍ വീണ്ടും തകര്‍ത്തടിച്ച് മികച്ച സ്‌കോറിലേക്ക്.  ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്നിങ്‌സിനെ അങ്ങനെ വിശേഷിപ്പിക്കാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയുടേത് ടൂര്‍ണ്ണമെന്റില്‍ ഇത് വരെ കണ്ട ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നായിരുന്നു. വിപുല്‍ ശക്തിയെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരന്റെ അതിമനോഹര ഇന്നിങ്‌സ് കൊച്ചിയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്കി. മൂന്നാം ഓവറില്‍ മൂന്ന് ഫോറുകള്‍ നേടിയ വിനൂപ്, അടുത്ത ഓവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കൊച്ചിയുടെ സ്‌കോര്‍ അന്‍പതിലെത്തി. 20 പന്തുകളില്‍ വിനൂപ് തന്റെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഷറഫുദ്ദീന്റെ അടുത്ത ഓവറിലെ മൂന്ന് പന്തുകള്‍ വിനൂപ് തുടരെ വീണ്ടും അതിര്‍ത്തി കടത്തി.


എന്നാല്‍ എട്ടാം ഓവറില്‍ എം എസ് അഖിലിനെ പന്തേല്പിച്ച സച്ചിന്‍ ബേബിയുടെ തന്ത്രം ഫലം കണ്ടു. അഖിലിനെ ഉയര്‍ത്തിയടിക്കാനുള്ള വിനൂപ് മനോഹരന്റെ ശ്രമം പക്ഷെ ക്യാച്ചിലൊതുങ്ങി. ബൌണ്ടറി ലൈനിന് അരികെയുള്ള അഭിഷേക് ജെ നായരുടെ ഉജ്ജ്വല ക്യാച്ച് കളിയുടെ ഗതി തന്നെ മാറ്റിയെഴുതി. 30 പന്തുകളില്‍ ഒന്‍പത് ഫോറും നാല് സിക്‌സുമുള്‍പ്പടെ 70 റണ്‍സാണ് വിനൂപ് നേടിയത്. തുടര്‍ന്ന് കണ്ടത് കൊച്ചി ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്ന കാഴ്ച. എട്ട് റണ്‍സെടുത്ത സാലി സാംസന്‍ അജയഘോഷിന്റെ പന്തില്‍ സച്ചിന്‍ ബേബി പിടിച്ച് പുറത്തായി. മുഹമ്മദ് ഷാനു പത്ത് റണ്‍സിനും അജീഷ് പൂജ്യത്തിനും പുറത്തായി. സെമിയിലെ രക്ഷകനായ നിഖില്‍ തോട്ടത്ത് പത്ത് റണ്‍സെടുത്ത് മടങ്ങി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും ജോബിന്‍ ജോബി 12ഉം മൊഹമ്മദ് ആഷിഖ് ഏഴ് റണ്‍സും നേടി പുറത്തായി. എന്നാല്‍ ആല്‍ഫി ഫ്രാന്‍സിസിന്റെ  ഉജ്ജ്വല ഇന്നിങ്‌സ് അവസാന ഓവറുകളില്‍ കൊച്ചിയ്ക്ക് തുണയായി. 25 പന്തുകളില്‍ 47 റണ്‍സുമായി ആല്‍ഫി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി പവന്‍ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.