കൊല്ലത്തെ എറിഞ്ഞു വീഴ്ത്തി കാലിക്കറ്റ് രണ്ടാമത്

നേരത്തെ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഇന്നിംഗ്‌സിലെ അവസാന അഞ്ച് പന്തും സിക്‌സിന് പറത്തിയ കൃഷ്ണ ദേവന്റെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്.

author-image
Biju
New Update
calicut

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്ലേഴ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത് കാലിക്കറ്റ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിനായി ഓപ്പണര്‍ അഭിഷേക് നായര്‍ അര്‍ധസെഞ്ചുറിയുമായി പൊരുതിയെങ്കിലും 20 ഓവറില്‍ 188 റണ്‍സിന് ഓള്‍ ഔട്ടായി 14 റണ്‍സ് തോല്‍വി വഴങ്ങി. ജയത്തോടെ കൊല്ലത്തെ നാലാം സ്ഥാനത്താക്കി കാലിക്കറ്റ് 10 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ടാമതായിരുന്ന തൃശൂര്‍ നെറ്റ് റണ്‍ റേറ്റില്‍ മൂന്നാമതായി. 12 പോയന്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആണ് ഒന്നാം സ്ഥാനത്ത്.സ്‌കോര്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ 202-5, കൊല്ലം സെയ്ലേഴ്‌സ് 20 ഓവറില്‍ 188ന് ഓള്‍ ഔട്ട്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിനായി അവസാന ഓവറില്‍ അഞ്ച് സിക്‌സ് അടക്കം 31 റണ്‍സടിച്ച കൃഷ്ണ ദേവന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി.നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന രണ്ടോവറില്‍ 24 റണ്‍സായിരുന്നു കൊല്ലത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിന്ന അഭിഷേക് നായരെ(50 പന്തില്‍ 74) അഖില്‍ സ്‌കറിയ വീഴ്ത്തിയതോടെ കൊല്ലത്തിന് അടിതെറ്റി. ആ ഓവറിലെ അഞ്ചാം പന്തില്‍ അമലിനെ(3 പ്തില് 7) കൂടി മടക്കി അഖില്‍ സ്‌കറിയ കൊല്ലത്തെ ഞെട്ടിച്ചു.

രണ്ട് വിക്കറ്റ് കൈയിലിരിക്കെ 16 റണ്‍സായിരുന്നു കൊല്ലത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇബ്‌നുള്‍ അഫ്ത്താബ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാന്‍ എസ് അഖിലിനായില്ല. മൂന്നാം പന്തില്‍ അഖില്‍(10 പന്തില്‍ 17) പുറത്തായി.നാലാം പന്തില്‍ അജയ്‌ഘോഷ് ഗിളെടുത്തെങ്കിലും അഞ്ചാം പന്തില്‍ വിജയ് വിശ്വനാഥിന് റണ്ണെടുക്കാനായില്ല. അവസാന പന്തില്‍ വിശ്വനാഥ് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഇന്നിംഗ്‌സിലെ അസാന ഓവറില്‍ 31 റണ്‍സാണ് അടിച്ചതെങ്കില്‍ കൊല്ലത്തിന് രണ്ട് വിക്കറ്റ് നഷ്ടമാക്കി നേടാനായത് ഒരു റണ്‍ മാത്രമാണ്.

വെടിക്കെട്ട് ബാറ്റര്‍മാരായ വിഷ്ണു വിനോദ്(10 പന്തില്‍ 16), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(19 പന്തില്‍ 27) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആഷിഖ് മുഹമ്മദിനും(5 പന്തില്‍ 9), വത്സല്‍ ഗോവിന്ദിനും(11 പന്തില്‍ 16) കാര്യമായി ഒന്നും ചെയ്യാനായില്ല. കാലിക്കറ്റിനായി അഖില്‍ സ്‌കറിയയും ഇബ്‌നുള്‍ അഫ്താബും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഇന്നിംഗ്‌സിലെ അവസാന അഞ്ച് പന്തും സിക്‌സിന് പറത്തിയ കൃഷ്ണ ദേവന്റെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്. ഷറഫുദ്ദീന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന അഞ്ച് പന്തും കൃഷ്ണ ദേവന്‍ സിക്‌സിന് പറത്തുകയായിരുന്നു. ഏഴ് സിക്‌സും ഒരു ബൗണ്ടറിയും അടക്കം 11 പന്തില്‍ 49 റണ്‍സുമായി കൃഷ്ണ ദേവന്‍ പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ സ്‌കറിയ 25 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു.

18 ഓവര്‍ കഴിഞ്ഞപ്പോള്‍ കാലിക്കറ്റ് 152-5 എന്ന നിലയിലായിരുന്നു. എന്നാല്‍ എന്‍ എസ് അജയ്‌ഘോഷ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 19 റണ്‍സടിച്ച കൃഷ്ണ ദേവന്‍ അവസാന ഓവറില്‍ അഞ്ച് സിക്‌സ് അടക്കം 31 റണ്‍സ് അടിച്ചു. അവസാന രണ്ടോവറില്‍ നിന്ന് മാത്രം 50 റണ്‍സാണ് കാലിക്കറ്റ് അടിച്ചെടുത്തത്.

KCL Season 2