സഞ്ജുവിന് വീണ്ടും അര്‍ധ സെഞ്ചറി; വിജയം തുടര്‍ന്ന് കൊച്ചി

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

author-image
Biju
New Update
SANJU 1

തിരുവനന്തപുരം: കെസിഎല്ലില്‍ വിജയം തുടര്‍ന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ആലപ്പി റിപ്പിള്‍സിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി പത്ത് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 83 റണ്‍സെടുത്ത സഞ്ജു സാംസനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ഓവറുകളില്‍ ആഞ്ഞടിച്ചത് ജലജ് സക്‌സേനയാണ്. നാലാം ഓവറില്‍ തന്നെ ആലപ്പിയുടെ സ്‌കോര്‍ അന്‍പതിലെത്തി. ഇരുവരും ചേര്‍ന്ന ആദ്യ വിക്കറ്റില്‍ 94 റണ്‍സാണ് പിറന്നത്. 71 റണ്‍സെടുത്ത ജലജ് സക്‌സേനയെ പി.എസ്. ജെറിന്‍ ക്ലീന്‍ ബോള്‍ഡാക്കുകയായിരുന്നു.42 പന്തുകളില്‍ 11 ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു ജലജിന്റെ ഇന്നിങ്‌സ്. 

ജലജ് മടങ്ങിയതോടെ അസറുദ്ദീന്‍ സ്‌കോറിങ് വേഗത്തിലാക്കി. 24 റണ്‍സെടുത്ത അഭിഷേക് പി. നായര്‍ മികച്ച പിന്തുണ നല്‍കി. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ആലപ്പിയുടെ ഇന്നിങ്‌സിന് തടയിട്ടത് 18ആം ഓവറില്‍ കെ.എം. ആസിഫാണ്. തുടരെയുള്ള പന്തുകളില്‍ മുഹമ്മദ് അസറുദ്ദീനെയും മുഹമ്മദ് ഇനാനെയും പുറത്താക്കിയ ആസിഫ് ആ ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്. 43 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടക്കം 64 റണ്‍സാണ് അസറുദ്ദീന്‍ നേടിയത്. ആലപ്പിയുടെ ഇന്നിങ്‌സ് 176ല്‍ അവസാനിച്ചു. കൊച്ചിയ്ക്ക് വേണ്ടി കെ.എം. ആസിഫും പി.എസ്. ജെറിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് സഞ്ജു സാംസനും വിനൂപ് മനോഹരനും ചേര്‍ന്ന് അതിവേഗ തുടക്കം നല്‍കി. എന്നാല്‍ അഞ്ചാം ഓവറില്‍ വിനൂപ് മനോഹരനെയും മുഹമ്മദ് ഷാനുവിനെയും പുറത്താക്കി രാഹുല്‍ ചന്ദ്രന്‍ ആലപ്പിയ്ക്ക് പ്രതീക്ഷ നല്‍കി. വിനൂപ് 11 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ഷാനുവിന് അക്കൗണ്ട് തുറക്കാനായില്ല. മറുവശത്തു കരുതലോടെ ബാറ്റ് വീശിയ സഞ്ജു, നിഖില്‍ തോട്ടത്തിലിനും അജീഷിനുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകള്‍ കണ്ടെത്തി. എന്നാല്‍ സ്‌കോര്‍ 135ല്‍ നില്‍ക്കെ സഞ്ജു മടങ്ങി. 41 പന്തുകളില്‍ രണ്ട് ഫോറും ഒന്‍പത് സിക്‌സുമടക്കം 83 റണ്‍സാണ് സഞ്ജു നേടിയത്.

തൊട്ടടുത്ത ഓവറില്‍ സലി സാംസനെയും ജോബിന്‍ ജോബിയെയും ജലജ് സക്‌സേന പുറത്താക്കിയതോടെ കളി ആവേശ നിമിഷങ്ങളിലേക്ക്. എന്നാല്‍ സമ്മര്‍ദ്ദ നിമിഷങ്ങളില്‍  അജീഷിന്റെയും ജെറിന്റെും നിര്‍ണ്ണായക ഇന്നിങ്‌സുകള്‍ കൊച്ചിയ്ക്ക് തുണയായി. അജീഷ് 13 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്തപ്പോള്‍ ജെറിന്‍ 13 പന്തുകളില്‍ നിന്ന് 25 റണ്‍സുമായി പുറത്താകാതെ നിന്നു. 18.2 ഓവറില്‍ കൊച്ചി ലക്ഷ്യത്തിലെത്തി. ആലപ്പിയ്ക്ക് വേണ്ടി രാഹുല്‍ ചന്ദ്രനും ശ്രീരൂപും ജലജ് സക്‌സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ കൊച്ചിയ്ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റായി. അഞ്ചാം സ്ഥാനത്തുള്ള ആലപ്പിയ്ക്ക് ആറ് പോയിന്റാണുള്ളത്.

KCL Season 2