സൗരാഷ്ട്രയെ 160ല്‍ പിടിച്ചുകെട്ടി കേരളം

ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കേരള ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബോളിങ് തിരഞ്ഞെടുത്ത തീരുമാനം ശരിയെന്ന് തെളിയിച്ച് ബോളര്‍മാര്‍ ഉജ്ജ്വലമായ തുടക്കമാണ് നല്കിയത്

author-image
Biju
New Update
sourashtra

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നാലാമത്തെ മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളം ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയെ കേരളം 160 റണ്‍സിന് ചുരുട്ടിക്കെട്ടി. ആറ് വിക്കറ്റ് പിഴുത് എം ഡി നിധീഷ് ആണ് സൗരാഷ്ട്രയെ തകര്‍ത്തിട്ടത്. സൗരാഷ്ട്രയെ പുറത്താക്കിയതിന് പിന്നാലെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്. 

ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കേരള ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബോളിങ് തിരഞ്ഞെടുത്ത തീരുമാനം ശരിയെന്ന് തെളിയിച്ച് ബോളര്‍മാര്‍ ഉജ്ജ്വലമായ തുടക്കമാണ് നല്കിയത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് തന്നെ സൗരാഷ്ട്രയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍വിക് ദേശായിയെ പുറത്താക്കി നിധീഷ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 

ഏഴാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ചിരാഗ് ജാനിയെയും അര്‍പ്പിത് വസവദയെയും പുറത്താക്കി വീണ്ടും നിധീഷിന്റെ പ്രഹരം. ചിരാഗ് അഞ്ച് റണ്‍സെടുത്തപ്പോള്‍ റണ്ണൊന്നുമെടുക്കാതെയാണ് അര്‍പ്പിത് മടങ്ങിയത്. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റണ്‍സെന്ന നിലയിലായ സൗരാഷ്ട്ര. എന്നാല്‍ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് സൗരാഷ്ട്രയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റി. 69 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 

ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടു മുന്‍പ് പ്രേരക് മങ്കാദിനെ പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് ബ്രേക്ക് നല്‍കി. അടുത്ത ഓവറില്‍ ഒരു റണ്ണെടുത്ത അന്‍ഷ് ഗോസായിയെ അസറുദ്ദീന്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹില്‍ തുടര്‍ന്നെത്തിയ ഗജ്ജര്‍ സമ്മാറുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നീക്കി.ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ 84 റണ്‍സെടുത്ത ജയ് ഗോഹിലിനെ ഏദന്‍ ആപ്പിള്‍ ടോം  പുറത്താക്കിയതോടെ സൗരാഷ്ട്രയുടെ ഇന്നിങ്‌സ് വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങി. 23 റണ്‍സെടുത്ത ഗജ്ജറിനെയും 11 റണ്‍സെടുത്ത ധര്‍മ്മേന്ദ്ര സിങ് ജഡേജയെയും ഒരു റണ്ണെടുത്ത ഹിതന്‍ കാംബിയെയും പുറത്താക്കി ബാബ അപരാജിത് സൗരാഷ്ട്രയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടിനെ നിധീഷും പുറത്താക്കി. ബാബ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനായി രോഹന്‍ കുന്നുമ്മലും എ കെ ആകര്‍ഷും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 61 റണ്‍സ് ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ വന്നു. രോഹന്‍ കുന്നുമ്മല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിന്റെ സ്‌കോര്‍ മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാന നിമിഷങ്ങളിലേക്ക് കടക്കവെയാണ് ആകര്‍ഷിന്റെയും സച്ചിന്‍ ബേബിയുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായത്. ആകര്‍ഷ് 18ഉം സച്ചിന്‍ ബേബി ഒരു റണ്ണും നേടിയാണ് പുറത്തായത്. ഹിതെന്‍ കാംബിയാണ് ഈ രണ്ട് വിക്കറ്റും വീഴ്ത്തിയത്. കളി നിര്‍ത്തുമ്പോള്‍ രോഹന്‍  59 റണ്‍സും അഹ്മദ് ഇമ്രാന്‍ രണ്ട് റണ്‍സുമായി ക്രീസിലുണ്ട്.