അഞ്ചിന്റെ പഞ്ചില്‍ മുത്തമിട്ട് മോഹന്‍ബഗാന്‍

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാല്‍, എക്‌സ്ട്രാ ടൈം കൂടി അനുവദിച്ചാണ് വിജയികളെ കണ്ടെത്തിയത്. മോഹന്‍ ബഗാനായി ജേസണ്‍ കുമ്മിങ്‌സ് (72, പെനല്‍റ്റി), ജെയ്മി മക്ലാരന്‍ (96ാം മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്.

author-image
Biju
New Update
SDGg

കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സ് വര്‍ഷങ്ങളായി മോഹിച്ചിട്ടും ഇതുവരെ ലഭിക്കാത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) കിരീടം അഞ്ചാം തവണയും കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്റെ ഷോകേസിലേക്ക്! മോഹന്‍ ബഗാന്റെ തട്ടകത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയെ 21ന് തകര്‍ത്താണ് അവര്‍ തുടര്‍ച്ചയായ ഐഎസ്എല്‍ കിരീടം തിരിച്ചുപിടിച്ചത്. ആദ്യം ഗോളടിച്ച് മുന്നില്‍ക്കയറിയ ബെംഗളൂരു എഫ്‌സിയെ, പിന്നില്‍നിന്നും തിരിച്ചടിച്ച് വീഴ്ത്തിയാണ് ഈ കിരീടനേട്ടമെന്നത് അതിന്റെ മധുരം വര്‍ധിപ്പിക്കുന്നു.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാല്‍, എക്‌സ്ട്രാ ടൈം കൂടി അനുവദിച്ചാണ് വിജയികളെ കണ്ടെത്തിയത്. മോഹന്‍ ബഗാനായി ജേസണ്‍ കുമ്മിങ്‌സ് (72, പെനല്‍റ്റി), ജെയ്മി മക്ലാരന്‍ (96ാം മിനിറ്റ്) എന്നിവരാണ് ലക്ഷ്യം കണ്ടത്. ബെംഗളൂരു എഫ്‌സിയുടെ ആശ്വാസഗോള്‍ 49ാം മിനിറ്റില്‍ ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസ് വഴങ്ങിയ സെല്‍ഫ് ഗോളാണ്.

ഇതോടെ, ലീഗ് വിന്നേഴ്സ് ഷീല്‍ഡിനൊപ്പം ഐഎസ്എല്‍ കിരീടവും മോഹന്‍ ബഗാന്‍ സ്വന്തമാക്കി. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും ലീഗ് വിന്നേഴ്സ് ഷീല്‍ഡും ഐഎസ്എല്‍ കിരീടവും ഒരുമിച്ചു നേടിയിട്ടില്ല. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്് എന്ന പേരു സ്വീകരിച്ച ശേഷം ടീമിന്റെ ആദ്യ കിരീടമാണിടത്. 2014ല്‍ പ്രഥമ സീസണിലും 2016ലും അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന പേരിലും 201920ല്‍ എടികെ എന്ന പേരിലും 2022-23ല്‍ എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലുമാണ് ടീം കിരീടം ചൂടിയത്.

ബെംഗളൂരു എഫ്‌സി ഒന്നാം ഗോള്‍: മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകള്‍ പിന്നിടുമ്പോഴാണ് സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ബെംഗളൂരുവിന്റെ ഭാഗ്യം എത്തിയത്. മോഹന്‍ ബഗാന്‍ ബോക്‌സ് ലക്ഷ്യമിട്ട് ബെംഗളൂരു നടത്തിയ നീക്കമാണ് അപ്രതീക്ഷിത വഴിയിലൂടെയാണെങ്കിലും ലക്ഷ്യത്തിലെത്തിയത്. വിലതുവിങ്ങില്‍ റയാന്‍ വില്യംസിലൂടെ ബെംഗളൂരുവിന്റെ മുന്നേറ്റം. ബോക്‌സിനു സമാന്തരമായി എത്തിയ ഉടന്‍ വില്യംസ് പന്ത് മോഹന്‍ ബഗാന്‍ ബോക്‌സിലേക്ക് മറിച്ചു. അപകടമൊഴിവാക്കാനായി ബോക്‌സിനുള്ളില്‍ പന്തിലേക്ക് കാലുനീട്ടിയ ആല്‍ബര്‍ട്ടോ റോഡ്രിഗസിനു പിഴച്ചു. ഉന്നം തെറ്റിയ പന്ത് ഗോള്‍കീപ്പറിനെയും കാഴ്ചക്കാരനാക്കി ബുള്ളറ്റ് വേഗത്തില്‍ ബഗാന്റെ തന്നെ ബോക്‌സിനുള്ളിലേക്ക്. സ്‌കോര്‍ 10.

മോഹന്‍ ബഗാന്‍ ഒന്നാം ഗോള്‍: 72ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ തിരിച്ചടിച്ചു. ഇത്തവണ ബഗാന് അനുകൂലമായി ലഭിച്ച പെനല്‍റ്റിയാണ് അവര്‍ക്ക് സമനില ഗോളിനു വഴിയൊരുക്കിയത്. ഇടതുവിങ്ങിലൂടെ ബഗാന്‍ താരങ്ങള്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ജെയ്മി മക്ലാരന്‍ പന്ത് ബോക്‌സിനുള്ളില്‍ ജേസണ്‍ കുമ്മിങ്‌സിനെ ലക്ഷ്യമിട്ട് മറിച്ചുനല്‍കി. പന്തിലേക്ക് പറന്നെത്തിയ കുമ്മിങ്‌സിനെ തടയാനെത്തിയ സന, ഇതിനിടെ പന്ത് കൈകൊണ്ട് സ്പര്‍ശിച്ചതിന് റഫറി ബഗാന് അനുകൂലമായി പെനല്‍റ്റി അനുവദിച്ചു. കിക്കെടുത്ത കുമ്മിങ്‌സ്, ബെംഗളൂരുവിന്റെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-1.

മോഹന്‍ ബഗാന്‍ രണ്ടാം ഗോള്‍: അധിക സമയത്തേക്കു നീണ്ട കലാശപ്പോരാട്ടത്തിന്റെ സമ്മര്‍ദ്ദത്തിനിടെ, 96ാം മിനിറ്റില്‍ മോഹന്‍ ബഗാന് ലീഡ്. ആദ്യ ഗോളിനു വഴിയൊരുക്കിയ ജെയ്മി മക്ലാരന്‍ ഇത്തവണ ഗോളടിച്ച് ബഗാന്റെ രക്ഷകനായി. ഇടതുവിങ്ങില്‍നിന്ന് ബോക്‌സിനു നടുവില്‍ ലഭിച്ച പന്ത് വരുതിയിലാക്കി, തടയാനെത്തിയ ബെംഗളൂരു എഫ്‌സി താരത്തെ ഒറ്റ ടച്ചില്‍ വെട്ടിയൊഴിഞ്ഞ് മക്ലരാന്റെ വലംകാല്‍ ഷോട്ട് നേരെ വലയില്‍. സ്‌കോര്‍ 2-1.

 

isl