ട്വന്റി20ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ട് പാകിസ്ഥാന്‍

ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 293 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍, 208 റണ്‍സിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാന്റെ തോല്‍വി 84 റണ്‍സിന്.

author-image
Biju
New Update
dAf

ഹാമില്‍ട്ടന്‍: ചാംപ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കഷ്ടകാലം തുടരുന്നു. ട്വന്റി20 പരമ്പരയില്‍ 41ന്റെ കനത്ത തോല്‍വി വഴങ്ങി നാണംകെട്ട പാക്കിസ്ഥാന്‍ ടീം, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഏകദിന പരമ്പരയും കൈവിട്ടു. 

ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 293 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍, 208 റണ്‍സിന് എല്ലാവരും പുറത്തായി. പാക്കിസ്ഥാന്റെ തോല്‍വി 84 റണ്‍സിന്. അര്‍ധസെഞ്ചറി നേടിയ മധ്യനിര ബാറ്റര്‍ ഫഹീം അഷ്‌റഫാണ് അവരുടെ ടോപ് സ്‌കോറര്‍. 80 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 73 റണ്‍സാണ് ഫഹീമിന്റെ സമ്പാദ്യം.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെന്‍ സിയേഴ്‌സ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡുഫി എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ തകര്‍ത്തത്. ബെന്‍ സിയേഴ്‌സ് 9.2 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ഡുഫി എട്ട് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. നേഥന്‍ സ്മിത്ത്, വില്യം ഒറൂര്‍ക് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഇത്തവണത്തെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ ട്വന്റി20, ഏകദിന ഫോര്‍മാറ്റുകളിലായി ഏഴു കളികളില്‍നിന്ന് പാക്കിസ്ഥാന്റെ ആറാം തോല്‍വിയാണിത്.

ഒരു ഘട്ടത്തില്‍ ഏഴിന് 72 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാന്, വാലറ്റക്കാരുടെ അവിശ്വസനീയ പ്രകടനമാണ് തോല്‍വിഭാരം കുറച്ചത്. മുന്‍നിരയും മധ്യനിരയും ചേര്‍ന്ന് 21.1 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍, വാലറ്റത്തെ മൂന്നു വിക്കറ്റിലായി 20.1 ഓവറില്‍ കൂട്ടിച്ചേര്‍ത്തത് 136 റണ്‍സാണ്! എട്ടാം വിക്കറ്റില്‍ ഫഹീം അഷ്‌റഫ്  അകിഫ് ജാവേദ് സഖ്യം 43 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 42 റണ്‍സ്. ഒന്‍പതാം വിക്കറ്റില്‍ ഫഹീം  നസീം ഷാ സഖ്യം 56 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 60 റണ്‍സ്. അവസാന വിക്കറ്റില്‍ നസീം ഷാ  സൂഫിയാന്‍ മുഖീം സഖ്യം 22 പന്തില്‍ 34 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെയാണ് പാക്കിസ്ഥാന്‍ സ്‌കോര്‍ 208ല്‍ എത്തിയത്.

ഏകദിനത്തിലെ കന്നി അര്‍ധസെഞ്ചറി കുറിച്ച നസിം ഷാ, 51 റണ്‍സെടുത്ത് പത്താമനായി പുറത്തായി. 44 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതമാണ് നസിം ഷാ 51 റണ്‍സെടുത്തത്. സൂഫിയന്‍ മുഖീം 10 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു. അകിഫ് ജാവേദ് ഏഴു പന്തില്‍ എട്ടു റണ്‍സുമായി പുറത്തായി. 

തയ്യബ് താഹിര്‍ 29 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 13 റണ്‍സെടുത്തു. സൂപ്പര്‍താരം ബാബര്‍ അസം (മൂന്നു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (27 പന്തില്‍ അഞ്ച്), സല്‍മാന്‍ ആഗ (15 പന്തില്‍ ഒന്‍പത്), ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (11 പന്തില്‍ ഒന്ന്), ഇമാം ഉള്‍ ഹഖ് (12 പന്തില്‍ മൂന്ന്), മുഹമ്മദ് വസിം ജൂനിയര് (രണ്ടു പന്തില്‍ ഒന്ന്) എന്നിവര്‍ നിരശപ്പെടുത്തി. ഹാരിസ് റൗഫ് ഒന്‍പതു പന്തില്‍ മൂന്നു റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

നേരത്തെ, ഓവര്‍ തീര്‍ന്നതുകൊണ്ടു മാത്രം രാജ്യാന്തര ക്രിക്കറ്റിലെ കന്നി സെഞ്ചറിയുടെ തൊട്ടരികെ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മിച്ചല്‍ ഹേയുടെ പ്രകടനമാണ് ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 78 പന്തില്‍ ഏഴു വീതം സിക്‌സും ഫോറും സഹിതം 99 റണ്‍സുമായി ഹേ പുറത്താകാതെ നിന്നു. പാക്ക് വംശജനായ മുഹമ്മദ് അബ്ബാസ് 66 പന്തില്‍ മൂന്നു ഫോറുകളോടെ 41 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ അബ്ബാസ്  ഹേ സഖ്യം കൂട്ടിച്ചേര്‍ത്ത 77 റണ്‍സ് കിവീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഓപ്പണര്‍മാരായ നിക്ക് കെല്ലി (23 പന്തില്‍ 31), റൈസ് മാരിയു (25 പന്തില്‍ 18), ഹെന്റി നിക്കോള്‍സ് (32 പന്തില്‍ 22), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 18), ക്യാപ്റ്റന്‍ മിച്ചല്‍ ബ്രേസ്വെല്‍ (28 പന്തില്‍ 17), നേഥന്‍ സ്മിത്ത് (16 പന്തില്‍ എട്ട്), ബെന്‍ സിയേഴ്‌സ് 14 പന്തില്‍ ആറ്) എന്നിവരുടെ സംഭാവനകളും ചേര്‍ന്നതോടെയാണ് ന്യൂസീലന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തത്. പാക്കിസ്ഥാനായി മുഹമ്മദ് വസിം ജൂനിയര്‍, സൂഫിയന്‍ മുഖീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഫഹീം അഷ്‌റഫ്, അകിഫ് ജാവേദ്, ഹാരിസ് റൗഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

 

pakistan newzeland