ചണ്ഡീഗഡ്: വിജയ സാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 9 റൺസിൻറെ വിജയം. ബാറ്റു ചെയ്ത് 192 റൺസ് നേടി തുടക്കം കുറിച്ച മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിൻറെ ആദ്യ 4 വിക്കറ്റുകൾ വീഴ്ത്തി. മുംബൈ വിജയം പ്രതീക്ഷിച്ചിരിക്കെ തകർപ്പൻ പ്രകടനത്തിലൂടെ പഞ്ചാബ് ജയത്തിലേക്ക് അടുത്തിരുന്നു.
അവസാന 4 ഓവറിൽ 28 റൺസായിരുന്നു അവരുടെ ലക്ഷ്യം. 3 വിക്കറ്റുകൾ അപ്പോൾ ശേഷിച്ചിരുന്നു. എന്നാൽ ശ്രദ്ധയോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 5 പന്തുകൾ ബാക്കിനിര്ത്തി പഞ്ചാബിനെ ഓൾഔട്ടാക്കി. സ്കോർ: മുംബൈ– 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183. 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സൂര്യകുമാർ യാദവ് (78) മുംബൈ ബാറ്റിങ്ങിൽ താരമായി.
193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് അവരുടെ കരുത്തുറ്റ ബാറ്റിങ് നിരയിൽ പ്രതീക്ഷവെച്ചു . എന്നാൽ 3 ഓവർ പൂർത്തിയായപ്പോഴേക്കും 4 ടോപ് ഓർഡർ ബാറ്റർമാർ മടങ്ങി . ജസ്പ്രീത് ബുമ്രയ്ക്കും ജെറാൾഡ് കോട്‍സെയ്ക്കും 2 വിക്കറ്റ് വീതം. 77 റൺസിൽ ആറാം വിക്കറ്റ് നഷ്ടമായി. തോൽവിയുറപ്പിച്ച ടീമിനെ അശുതോഷ് ശർമയും (28 പന്തിൽ 61) ശശാങ്ക് സിങ്ങും (25 പന്തിൽ 41) മത്സരത്തെ തിരിച്ചു പിടിക്കുന്നതാണ് പിന്നീട് കാണാൻ സാധിച്ചത്. എന്നാൽ വിക്കറ്റ് വീഴ്ചയ്ക്കിടയിലും 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 എന്ന സ്കോറിലേക്ക് പഞ്ചാബ് എത്തി.