മുംബൈയെ പറത്തി; ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് ആര്‍സിബി പോരാട്ടം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 203 റണ്‍സെടുത്തത്. ഒരു അര്‍ധസെഞ്ചറി പോലും പിറന്നില്ലെങ്കിലും, ബാറ്റെടുത്തവരില്‍ മിക്കവും ഭേദപ്പെട്ട സംഭാവനകളുമായി കളം നിറഞ്ഞതാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്.

author-image
Biju
New Update
DTHGF

അഹമ്മദാബാദ്: ഒന്നാം ക്വാളിഫയറില്‍ സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന ഉറച്ച തീരുമാനത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇറങ്ങിയ പഞ്ചാബ് കിങ്‌സാണ്, ആറാം കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിലേക്കുള്ള യാത്രയില്‍ മുംബൈയുടെ വഴി മുടക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 203 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ചൊവ്വാഴ്ച ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഒന്നാം ക്വാളിഫയറില്‍ ദയനീയ തോല്‍വിയിലേക്കു തള്ളിവിട്ട ആര്‍സിബിയോട് പഞ്ചാബിന് പകരം ചോദിക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണ് ഇത്. ഇതോടെ, ഇത്തവണ ഐപിഎല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്നും ഉറപ്പായി. ഐപിഎലില്‍ ഇതുവരെ കിരീടം ചൂടാത്ത ടീമുകളാണ് ബെംഗളൂരുവും പഞ്ചാബും.

മുംബൈ ഉയര്‍ത്തിയ താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെ ബാറ്റുവീശിയ പഞ്ചാബിന്, ഒരിക്കല്‍ക്കൂടി നായകന്റെ ഇന്നിങ്‌സുമായി കളം നിറഞ്ഞ ശ്രേയസ് അയ്യരുടെ അപരാജിത അര്‍ധസെഞ്ചറിയാണ് വിജയത്തിലേക്ക് ചവിട്ടുപടിയായത്. അയ്യര്‍ 41 പന്തില്‍ അഞ്ച് ഫോറും എട്ടു പടുകൂറ്റന്‍ സിക്‌സറും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും അക്ഷോഭ്യനായി ക്രീസില്‍നിന്ന അയ്യരുടെ ക്ഷമയും മനഃസാന്നിധ്യവുമാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.

അയ്യര്‍ക്കു പുറമേ അര്‍ധസെഞ്ചറിയുടെ വക്കിലെത്തിയ ഇന്നിങ്‌സുമായി യുവതാരം നേഹല്‍ വധേരയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വധേര 29 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 48 റണ്‍സെടുത്ത് പുറത്തായി. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതം 20 റണ്‍സടിച്ച് പഞ്ചാബിന് ആത്മവിശ്വാസം പകര്‍ന്ന ജോഷ് ഇന്‍ഗ്ലിസിന്റെ ഇന്നിങ്‌സിനും കയ്യടിച്ചേ തിരൂ. ഇന്‍ഗ്ലിസ് 21 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 38 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ പ്രിയാംശ് ആര്യ 10 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്തു.

പഞ്ചാബ് നിരയില്‍ നിരാശപ്പെടുത്തിയത് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ശശാങ്ക് സിങ്ങും മാത്രം. ആദ്യ ഓവറില്‍ത്തന്നെ ബൗണ്ടറിയുമായി തുടക്കമിട്ടെങ്കിലും, പ്രഭ്‌സിമ്രാന്‍ ഒന്‍പതു പന്തില്‍ ആറു റണ്‍സെടുത്ത് പുറത്തായി. ശശാങ്ക് സിങ് മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി റണ്ണൗട്ടായി. മാര്‍ക്കസ് സ്റ്റോയ്‌നിസ് രണ്ടു പന്തില്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കായി അശ്വനികുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 203 റണ്‍സെടുത്തത്. ഒരു അര്‍ധസെഞ്ചറി പോലും പിറന്നില്ലെങ്കിലും, ബാറ്റെടുത്തവരില്‍ മിക്കവും ഭേദപ്പെട്ട സംഭാവനകളുമായി കളം നിറഞ്ഞതാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്.

44 റണ്‍സ് വീതം നേടിയ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മുംബൈയുടെ ടോപ് സ്‌കോറര്‍മാര്‍. സൂര്യകുമാര്‍ 26 പന്തില്‍ നലു ഫോറും മൂന്നു സിക്‌സും സഹിതമാണ് 44 റണ്‍സെടുത്തത്. തിലക് വര്‍മ 29 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 44 റണ്‍സെടുത്തു. ജോണി ബെയര്‍‌സ്റ്റോ 24 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 38 റണ്‍സുമായി ടീമിന് മികച്ച തുടക്കം സമ്മാനിച്ചു.

അവസാന ഓവറുകളില്‍ യുവതാരം നമന്‍ ധിറിന്റെ കടന്നാക്രമണമാണ് മുംബൈ സ്‌കോര്‍ 200 കടത്തിയത്. നമന്‍ ധിര്‍ 18 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത് പുറത്തായി. പതിവു മികവിലേക്ക് ഉയരാനാകാതെ പോയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 15 റണ്‍സെടുത്തു. എലിമിനേറ്ററില്‍ ഗുജറാത്തിനെതിരെ അര്‍ധസെഞ്ചറിയുമായി ടീമിന്റെ വിജയശില്‍പിയായ ഓപ്പണര്‍ രോഹിത് ശര്‍മ ഇത്തവണ ഏഴു പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സുമായി നിരാശപ്പെടുത്തി. രാജ് ബാവ നാലു പന്തില്‍ എട്ടു റണ്‍സോടെ പുറത്താകാതെ നിന്നു.

പഞ്ചാബിനായി അഫ്ഗാന്‍ താരം അസ്മത്തുല്ല ഒമര്‍സായ് നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കൈല്‍ ജെയ്മിസന്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും യുസ്വേന്ദ്ര ചെഹല്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയും വിജയകുമാര്‍ വൈശാഖ് മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും മാര്‍ക്കസ് സ്റ്റോയ്‌നിസ് ഒരു ഓവറില്‍ 14 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായി എത്തിയ മഴ മുംബൈ ആരാധകരെ ആശങ്കയിലാഴ്ത്തിയെങ്കിലും, മഴ ശമിച്ചതോടെ രണ്ടേകാല്‍ മണിക്കൂര്‍ വൈകി മത്സരം ആരംഭിച്ചു. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ക്വാളിഫയറില്‍ പഞ്ചാബിന്റെ ആത്മവിശ്വാസം കുത്തനെ ഉയര്‍ത്തി വെറ്ററന്‍ താരം യുസ്വേന്ദ്ര ചെഹല്‍ ടീമില്‍ തിരിച്ചെത്തി. എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച മുംബൈ ടീമില്‍ പരുക്കേറ്റ റിച്ചാര്‍ഡ് ഗ്ലീസനു പകരം റീസ് ടോപ്ലി പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു.

Ipl Final