ബ്രിസ്‌ബേനില്‍ മഴയോടു മഴ; മൂന്നാം ടെസ്റ്റ് സമനിലയില്‍

ആസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം വച്ചെങ്കിലും ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് റണ്‍സെടുത്തു നില്‍ക്കവേ വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തി.

author-image
Prana
New Update
test brisbane'

ആസ്‌ട്രേലിയ-ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍. ആദ്യദിനം മുതല്‍ ഇടക്കിടെ മഴ മുടക്കിയ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അവസാന ദിനം ആസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം വച്ചെങ്കിലും ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് റണ്‍സെടുത്തു നില്‍ക്കവേ വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തി. പിന്നീട് മഴയുമെത്തിയതോടെ അഞ്ചാം ദിവസം ഉപേക്ഷിക്കേണ്ടിവന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. സ്‌കോര്‍: ആസ്‌ട്രേലിയ 445 , 89/7 ഡിക്ലയേഡ്, ഇന്ത്യ 260 , 8/0. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും ഓരോ ജയവുമായി സമനിലയിലാണ്. 
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 260ല്‍ ഒതുക്കിയ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ ഏഴിന് 89 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. 22 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അലക്‌സ് ക്യാരി 20 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് തലേദിവസത്തെ സ്‌കോറിനോട് ചേര്‍ക്കാന്‍ സാധിച്ചത്. ആകാശ് ദീപിന്റെ (31) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുമ്ര (10) പുറത്താവാതെ നിന്നു. 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.
ഉസ്മാന്‍ ഖവാജയുടെ (8) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. പിന്നാലെ മര്‍നസ് ലബുഷെയ്‌നും (1) പവലിയനില്‍ തിരിച്ചെത്തി. നതാന്‍ മക്‌സ്വീനിയെ (4) ആകാശ് ദീപ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. മിച്ചല്‍ മാര്‍ഷിനും തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ ആകാശ് ദീപ് പുറത്താക്കി. നാല് റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ മുഹമ്മദ് സിറാജും മടങ്ങിയതോടെ ഓസീസ് കനത്ത പ്രതിരോധത്തിലായി. കൂറ്റനടിക്ക് ശ്രമിച്ച് ട്രാവിസ് ഹെഡും (17) പവലിയനില്‍ തിരിച്ചെത്തി. പാറ്റ് കമ്മിന്‍സ് രണ്ട് വീതം സിക്‌സും ഫോറും നേടി ഓസീസിന് മാന്യമായ ലീഡ് സമ്മാനിച്ചു. ക്യാരിക്കൊപ്പം മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു.
ഇന്ന് വ്യക്തിഗത സ്‌കോറിനോട് നാല് റണ്‍സ് കൂടെ ചേര്‍ത്താണ് ആകാശ് ദീപ് മടങ്ങുന്നത്. ട്രാവിസ് ഹെഡിന്റെ പന്തില്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു ആകാശ് ദീപിനെ. നേരത്തെ ബുമ്ര  ആകാശ് സഖ്യത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ഫോളോഓണ്‍ ഒഴിവാക്കി കൊടുത്തത്. ഇരുവരും 47 റണ്‍സ് അടിച്ചെടുത്തു. കെ എല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (77) എന്നിവരുടെ ഇന്നിംഗ്‌സ് നിര്‍ണായകമായി. നാലാം ദിനം ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകേണ്ടതായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്റെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിട്ടു. പിന്നീട് പിഴവുകളേതുമില്ലാതെ ബാറ്റ് ചെയ്ത രാഹുല്‍ 84 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. 
10 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്‌കോര്‍ 74ല്‍ നില്‍ക്കെ വീണിട്ടും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ അര്‍ഹിച്ച സെഞ്ചുറിയിലേക്ക് മുന്നേറവെ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് സ്പിന്നര്‍ നേഥന്‍ ലിയോണിനെ പന്തേല്‍പ്പിച്ചു. ലിയോണിന് ടേണ്‍ണൊന്നും ലഭിച്ചില്ലെങ്കിലും രാഹുലിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്താനായി. 84 റണ്‍സെടുത്തിരുന്ന രാഹുല്‍ ലിയോണിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്മിത്തിന്റെ തന്നെ ക്യാച്ചില്‍ പുറത്തായി. 139 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതമാണ് രാഹുല്‍ 84 റണ്‍സടിച്ചത്.
രാഹുല്‍ പുറത്തായശേഷം ആദ്യം നിതീഷ് റെഡ്ഡിക്കൊപ്പവും (16) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ചും ഒറ്റക്ക് പൊരുതിയ ജഡേജ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ജഡേജ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. എന്നാല്‍ അവിശ്വസനീയമായി ചെറുത്തുനിന്ന ബുമ്രആകാശ്ജീപ് സഖ്യം ഇന്ത്യക്ക് സമനില പ്രതീക്ഷ സമ്മാനിച്ചു.

 

test rain india vs australia