ആദ്യ മൂന്നു മത്സരങ്ങളില്‍ ഈ താരം

കൈവിരലിനേറ്റ പരുക്കിന് ശസ്ത്രക്രിയയ്ക്കു വിധേയനായ സഞ്ജു, ആദ്യ മത്സരങ്ങളില്‍ ബാറ്ററായി കളിക്കുമെന്നും രാജസ്ഥാന്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

author-image
Biju
New Update
dfdgd

ജയ്പുര്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല. പകരം, അസമില്‍നിന്നുള്ള യുവതാരം റിയാന്‍ പരാഗായിരിക്കും രാജസ്ഥാന്‍ നായകന്‍. രാജസ്ഥാന്‍ ടീം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വിഡിയോയില്‍, സഞ്ജു സാംസണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കൈവിരലിനേറ്റ പരുക്കിന് ശസ്ത്രക്രിയയ്ക്കു വിധേയനായ സഞ്ജു, ആദ്യ മത്സരങ്ങളില്‍ ബാറ്ററായി കളിക്കുമെന്നും രാജസ്ഥാന്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അതേസമയം, ഐപിഎലിനു മുന്നോടിയായി മുംബൈയില്‍ നടക്കുന്ന ടീം ക്യാപ്റ്റന്‍മാരുടെ യോഗത്തില്‍ സഞ്ജു സാംസണാകും രാജസ്ഥാനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

''പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ എനിക്ക് കളിക്കാനാകില്ല. ഈ ടീമില്‍ നേതൃശേഷിയുള്ള ഒട്ടേറെ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ടീമിലെ അന്തരീക്ഷം ഏറ്റവും മികച്ചതായി സൂക്ഷിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളുണ്ട്. ഇത്തവണ ആദ്യ മൂന്നു മത്സരങ്ങളില്‍ റയാന്‍ പരാഗാകും രാജസ്ഥാനെ നയിക്കുക. എല്ലാവരും അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ'  സഞ്ജു പറഞ്ഞു.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18ാം സീസണിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസമാണ് സഞ്ജു ടീമിനൊപ്പം ചേര്‍ന്നത്. താരം ജയ്പുര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതു മുതല്‍ ടീം ക്യാംപിലെത്തി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ടീമംഗങ്ങളെയും ഉള്‍പ്പെടെ സന്ദര്‍ശിക്കുന്നത് വരെയുള്ള ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിരുന്നു. 

ഇതിനു പിന്നാലെയാണ്, ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജു ബാറ്റര്‍ മാത്രമായിട്ടായിരിക്കും കളിക്കുക എന്ന അറിയിപ്പ്. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കും വരെ താരത്തെ ഇംപാക്ട് പ്ലേയറായി കളിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു സഞ്ജു. മാര്‍ച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ കിരീടമാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നത്. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ചാംപ്യന്‍മാരായിരുന്നു.

ഐപിഎല്‍ മെഗാതാരലേലത്തില്‍ അഴിച്ചുപണിത ടീമുമായാണ് ഇത്തവണ രാജസ്ഥാന്‍ എത്തുന്നത്. ടീമിലെ പരിചിത മുഖങ്ങളായിരുന്ന ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍ തുടങ്ങിയവര്‍ ഇത്തവണ രാജസ്ഥാനൊപ്പമില്ല. പകരം നിതീഷ് റാണ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയവര്‍ ടീമിലെത്തി.

2022ല്‍ രാജസ്ഥാനെ ഫൈനലിലേക്ക് നയിച്ച ചരിത്രമുള്ള സഞ്ജു, അന്ന് ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയിരുന്നു. 2023ല്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായി. 2024ല്‍ പ്ലേഓഫില്‍ കടന്നെങ്കിലും കിരീടം അകന്നുനിന്നു. എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ വീഴ്ത്തിയെങ്കിലും, രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റാണ് ടീം പുറത്തായത്.

 

Sanju Samson