ഐ്പിഎല്‍ കിരീടപ്പോരാട്ടത്തിന് കണക്കുകൂട്ടി ആരാധകര്‍

ഫൈനലില്‍ ഇരുടീമുകളും തുല്യ സ്‌കോര്‍ വീതം നേടി കളി ടൈയില്‍ കലാശിച്ചാല്‍ എന്തു സംഭവിക്കുമെന്നതായിരിക്കും പലരുടെയും മറ്റൊരു സംശയം. ഇത്തരമൊരൂ സാഹചര്യം വന്നാല്‍ സൂപ്പര്‍ ഓവറായിരിക്കും വിജയികളെ നിശ്ചയിക്കുക.

author-image
Biju
New Update
sfjgy

അഹമ്മദാബാദ്: ഐപിഎല്ലിന്റെ കലാശപ്പോരിനു അഹമമദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ അരങ്ങൊരുങ്ങിക്കഴിഞ്ഞു. കന്നി ട്രോഫിയെന്ന ലക്ഷ്യവുമായി റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമാണ് ഇന്ന് അങ്കത്തട്ടിലിറങ്ങുക. കഴിഞ്ഞ 17 വര്‍ഷമായി ഒരു കിരീടത്തിനായി തുടരുന്ന കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് രണ്ടു ടീമുകളും.

പക്ഷെ ഈ സൂപ്പര്‍ ഫൈനലിന്റ നിറം കെടുത്താന്‍ മഴ വില്ലനായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുള്‍. ചൊവ്വാഴ്ച ഇടിമിന്നലോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അക്ക്യുവെതറിന്റെ പ്രവചനം. കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിങ്സ് രണ്ടാം ക്വാളിഫയറിലും മഴ രസം കൊല്ലിയായിരുന്നു.

ടോസിനു പിന്നാലെയാണ് മഴയെത്തിയത്. ഇതേ തുടര്‍ന്നു രണ്ടു മണിക്കൂറോം മല്‍സരം വൈകുകയയും ചെയ്തു. ഈ കളി ഉപേക്ഷിക്കപ്പെടുമെന്നു കരുതിയെങ്കിലും 9.45 ഓടെ കളി ആരംഭിക്കുകയായിരുന്നു. 

പ്രവചനങ്ങള്‍ നോക്കാം

റോയല്‍ ചാലഞ്ചേഴ്സ് ബെംളൂരുവും പഞ്ചാബ് കിങ്സും തമ്മിലുള്ള ഐപിഎല്‍ കലാശപ്പോര് ചൊവ്വാഴ്ച തന്നെ കഴിയണമെന്നായിരിക്കും അംപര്‍മാര്‍ ആഗ്രഹിക്കുക. ചെറിയ രീതിയുള്ള മഴയൊന്നും ഒരു പ്രശ്നമാവില്ല. കാരണം മല്‍സരം ഫിനിഷ് ചെയ്യുന്നതിനായി 120 മിനിറ്റ് വരെ അധികമായി അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഇന്ന് കനത്ത മഴയെ തുടര്‍ന്നു മല്‍സരം നടത്താന്‍ സാധിക്കാതെ വരികയാണെങ്കില്‍ നിരാശപ്പെടാനില്ല. ഒരു ദിവസം റിസര്‍വ് ദിനമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ചൊവ്വാഴ്ച കളി നടന്നില്ലെങ്കില്‍ ബുധനാഴ്ച ഇതു നടത്താനാണ് ബിസിസിഐ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ റിസര്‍വ് ദിനവും മല്‍സരം നടത്താന്‍ മഴ അനുവദിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും.

അങ്ങനെ വരികയാണെങ്കില്‍ നേരത്തേ ലീഗ് ഘട്ടത്തില്‍ ടീമുകളുടെ പോയിന്റ് പട്ടികയിലെ സ്ഥാനമാണ് പരിഗണിക്കുക. അങ്ങനെ വന്നാല്‍ തലപ്പത്ത് ഫിനിഷ് ചെയ്ത പഞ്ചാബിനെ ഈ സീസണിലെ വിജയികളായി പ്രഖ്യാപിക്കും.

14 മല്‍സരങ്ങളില്‍ ഒമ്പതു ജയമുള്‍പ്പെടെ 19 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്. ആര്‍സിബിക്കും ഇതേ പോയിന്റുണ്ടായിരുന്നെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് പഞ്ചാബിനെ ഒന്നാംസ്ഥാനക്കാരാക്കി. +0.372 ആയിരുന്നു പഞ്ചാബിന്റെ നെറ്റ് റണ്‍റേറ്റ്. എന്നാല്‍ ആര്‍സിബിയുടേത് +0.301 ആണ്.

അതുകൊണ്ടു തന്നെ ഇത്തവണ രണ്ടു ദിവസവും ഫൈനല്‍ നടന്നില്ലെങ്കില്‍ അതു ആര്‍സിബിക്കാണ് ക്ഷീണമാവുക. ഒരിക്കല്‍ക്കൂടി കിരീടം കൈയെത്തുംദൂരത്തു അവര്‍ക്കു കൈവിടേണ്ടതായി വരും. അതിനാല്‍ ഏതു വിധേനയും ഫൈനല്‍ നടക്കുകയെന്നതു മാത്രമാണ് ഐപിഎല്‍ കിരീടം ചൂടാന്‍ അവര്‍ക്കു മുന്നിലുള്ള ഏക മാര്‍ഗം.

ഫൈനലില്‍ ഇരുടീമുകളും തുല്യ സ്‌കോര്‍ വീതം നേടി കളി ടൈയില്‍ കലാശിച്ചാല്‍ എന്തു സംഭവിക്കുമെന്നതായിരിക്കും പലരുടെയും മറ്റൊരു സംശയം. ഇത്തരമൊരൂ സാഹചര്യം വന്നാല്‍ സൂപ്പര്‍ ഓവറായിരിക്കും വിജയികളെ നിശ്ചയിക്കുക.

സൂപ്പര്‍ ഓവറും ടൈയില്‍ തന്നെ അവസാനിക്കുകയാണെങ്കില്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ നടക്കും. ഈ തരത്തില്‍ രണ്ടിലൊരു ടീം വിജയിക്കുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരുകയും ചെയ്യും.

അതേസമയം, ഇതു നാലാം തവണയാണ് ആര്‍സിബി ഫൈനലില്‍ കളിക്കുന്നത്. നേരത്തേയുള്ള മൂന്നു കലാശക്കളിയിലും അവര്‍ക്കു തോല്‍വി രുചിക്കേണ്ടി വന്നു. ഇത്തവണയെങ്കിലും ഭാഗ്യം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അവര്‍. എന്നാല്‍ പഞ്ചാബിനു ഇതു രണ്ടാം ഫൈനലാണ്. 2014ലായിരുന്നു അവരുടെ ഏക ഫൈനല്‍. അന്നു കെകെആറിനു മുന്നില്‍ കിരീടം അടിയറവയ്ക്കുകയും ചെയ്തു.

 

Ipl Final