/kalakaumudi/media/media_files/H4OoT8rprp3WqQWqMRc1.webp)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കുമ്പോള്‍ ഐ പി എൽ കിരീടത്തിൽ മുത്തമിട്ടുകൊണ്ട് തൻറെ മൂന്നാം ഐ പി എൽ കിരീടവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കെ കെ ആര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 57 ബോൾ ബാക്കി നിൽക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കെകെആര്‍ വിജയത്തിലെത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും കൊൽക്കത്തയുടെ സര്‍വാധിപത്യമാണ് ചെന്നൈയിലെ ചിദംബര സ്റ്റേഡിയത്തിൽ കണ്ടത്. എന്നാൽ ഈ സീസണിൽ ഏറ്റവുമധികം മറ്റു ടീമുകൾ ഭയപ്പെട്ടിരുന്നത് ഹൈദരാബാദിനെയായിരുന്നു. ട്രാവിസ് ഹെഡും , അഭിഷേക് ശർമ്മയും തുടക്കമിടുന്ന ബാറ്റിംഗ് നിര ചെന്നെത്തുന്നത് ഹെയ്ൻറിച് ക്ലസ്സെനിൽ. ഒന്നിനു പുറകെ ഒന്നായി വെടിക്കെട്ടു തീർക്കുന്ന ബാറ്റിംഗ് നിരയെ തകർക്കാനുള്ള ഉപദേശം നൽകികൊണ്ട് മറ്റൊരാൾ അവിടെയുണ്ടായിരുന്നു. കൊൽക്കത്തയുടെ യഥാർത്ഥ ഹീറോ ഗൗതം ഗംബീർ.
മൈതാനത്തു ശ്രെയസ് അയ്യർ കരുക്കൾ നീക്കുമ്പോൾ അതിന്റെയെല്ലാം പുറകിൽ സൂത്രധാരൻ ഗംബീർ ആയിരുന്നു. പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും കെ കെ ആർ ഐപിഎൽ കിരീട ജേതാക്കളാകുമ്പോൾ 2012 ലും 2014 ലും ഗംബീർ ആയിരുന്നു കെകെആറിന്റെ ക്യാപ്റ്റൻ. 2024 ൽ മെന്ററായി വന്ന് മൂന്നാം കിരീടവും നേടി കൊടുത്തു. ഗംബീർ നൽകുന്ന നിർദേശങ്ങൾ അതുപോലെ മൈതാനത്തു നടപ്പിലാക്കുക എന്ന ജോലി മാത്രമായിരുന്നു സ്രെയേസ് അയ്യർക്കുണ്ടായിരുന്നത് എന്ന് ആരാധകരുടെ ഭാഗത്തുനിന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കെകെആർ കിരീടം നേടിയതിനു പിന്നാലെ ടീം ഉടമ ഷാരൂഖ് ഖാൻ ഉൾപ്പടെ കുടുതൽ ആളുകളും പുകഴ്ത്തിയത് ഗംബീറിനെയായിരുന്നു. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ മുങ്ങിപ്പോകാൻ പാടില്ലാത്തൊരു പേര് തന്നെയാണ് കെ കെ ആർ ക്യാപ്റ്റൻ ശ്രെയസ് അയ്യരുടേത്. വരാനിരിക്കുന്ന വേൾഡ് കപ്പിൽനിന്നും ഒഴിവാക്കിയവരുടെ മുന്നിൽ വച്ചൊരു മധുര പ്രധികാരം കൂടെയാണ് ശ്രെയസ് ചെയ്തത്.
നീണ്ട പത്തു വർഷങ്ങൾക്കു ശേഷം ഗൗതം ഗംബീർത്തന്നെ വേണ്ടി വന്നു കെ കെ ആറിനു വീണ്ടും ഐ പി എൽ കപ്പിൽ മുത്തമിടാൻ. ഗംബീർ കെ കെ ആറിലേക്കു തിരിച്ചു വന്നപ്പോൾ തന്നെ ടീം തന്റെ പഴയ പ്രൗഢി തിരിച്ചു പിടിച്ചു. കൃത്യമായ താരങ്ങളെ നിർദ്ദേശിച്ച് ഹർഷിത് റാണ, വൈഭവ് അറോറ തുടങ്ങിയ താരങ്ങളുടെ പ്രതിഭ മനസിലാക്കി വളര്‍ത്തിയെടുത്തത് ഗംഭീറാണ്. മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കുകയും ഇവര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കി ടീമിനെ കെട്ടുറപ്പിലേക്കെത്തിക്കാനും ഗംഭീറിനായി. കഴിഞ്ഞ സീസണുകളിൽ മങ്ങി നിന്നിരുന്ന റസ്സലിനേയും , സുനിൽ നരെയ്നെയും തിരികെ ഫോമിലെത്തിക്കുകയും, ടീമിന്റെ വിജയത്തിൽ പ്രധാന പങ്കാളികളാക്കുകയും ചെയ്തു. ഫൈനലിലടക്കം നിർണായക വിക്കറ്റുകൾ റസ്സൽ വീഴ്ത്തിയപ്പോൾ ബാറ്റുകൊണ്ടും ബോളുകൊണ്ടും നരെയ്ൻ കളം നിറഞ്ഞു.
ഗൗതം ഗംബീർ എന്ന വ്യക്തിയെ അത്രയങ്ങു കുറച്ച് കാണരുത്. അങ്ങനെ കണ്ടവർക്കുള്ള മറുപടിയാണ് കെ കെ ആറിന്റെ ഈ വിജയം. ടീമിന് കൃത്യ സമയത്തു കൃത്യമായ കാര്യങ്ങൾ പറഞ്ഞു കൊടുത്തു ഈ സീസണിൽ ഉടനീളം താഴ്ന്നു പോകാതെ ടേബിൾ ടോപ്പർ തന്നെയായി ഫൈനലിൽ എത്തിച്ചു. കെ കെ ആർ ആരാധകരും എടുത്തു പറയുന്ന പേര് ഗംബീറിന്റെ തന്നെയാണ്. കൊൽക്കത്തയുടെ യഥാർത്ഥ ഹീറോ ഗംബീർ തന്നെയാണ്. രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടീം കോച്ച് എന്ന സ്ഥാനത്തേക്ക് ഗംബീർ എന്ന പേരും കേൾക്കുന്നുണ്ട്. എന്നാൽ പത്തു വർഷത്തേക്ക് കെ കെ ആറിൽ തുടരാൻ ഷാരൂഖ് ഖാൻ ബ്ലാക് ചെക് നൽകിയെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. കാത്തിരിക്കാം ഏതാണ് സംഭവിക്കുക എന്നറിയാൻ.