ചരിത്രം രചിച്ച് ഇംഗ്ലീഷ് പട, ദക്ഷിണാഫ്രിക്കക്കെതിരെ ടി-20 മത്സരത്തില്‍ 304, കൂറ്റന്‍ ജയം

ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. ബട്ട്‌ലറുടെ മടക്കശേഷം ദൗത്യം സാള്‍ട്ട് ഏറ്റെടുത്തു. എട്ട് സിക്‌സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിങ്‌സ്.

author-image
Biju
New Update
england

മാഞ്ചസ്റ്റര്‍: ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ വമ്പന്‍ നേട്ടവുമായി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇംഗ്ലണ്ട് 300 റണ്‍സ് കടന്നു. ഓള്‍ഡ്ട്രാഫോഡില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തു. 

146 റണ്‍സിന്റെ കൂറ്റന്‍ വിജയവും ഇംഗ്ലണ്ട് സ്വന്തമാക്കി. 60 പന്തില്‍ 141 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടും 30 പന്തില്‍ 83 റണ്‍സെടുത്ത ജോസ് ബട്‌ലറും 21 പന്തില്‍ 41 റണ്‍സെടുക്ക ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും 14 പന്തില്‍ 26 റണ്‍സെടുത്ത ജേക്കബ് ബെതലും ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ചു. മത്സരത്തിലാകെ 18 സിക്‌സറുകളും 29 ഫോറും പിറന്നു. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബൗളര്‍മാര്‍ പൊതിരെ തല്ലുവാങ്ങി. സ്റ്റാര്‍ ബൗളര്‍ കാഗിസോ റബാഡയാണ് ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. നാലോവറില്‍ 70 റണ്‍സ് വഴങ്ങി റബാഡക്ക് ഒരുവിക്കറ്റ് പോലും ലഭിച്ചില്ല. മാര്‍ക്കോ ജാന്‍സെന്‍ നാലോവറില്‍ 60, ലിസാഡ് വില്യംസ് മൂന്നോവറില്‍ 62, ജോണ്‍ ഫോര്‍ചുവിന്‍ നാലോവറില്‍ 52, ക്വേന മഫാക്ക നാലോവറില്‍ 41, എയ്ഡന്‍ മര്‍ക്രം ഓരോവറില്‍ 19 എന്നിങ്ങനെയാണ് റണ്‍സ് വഴങ്ങിയത്. ഇതില്‍ ഫോര്‍ചുവിന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

രണ്ടും കല്‍പ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. സാള്‍ട്ടും ബട്ട്‌ലറും ആദ്യ ഓവറില്‍ തന്നെ നയം വ്യക്തമാക്കിയ തുടക്കമായിരുന്നു. ഇരുവരും മത്സരിച്ച് കത്തിക്കയറി. ആദ്യ വിക്കറ്റില്‍ 7.2 ഓവറില്‍ തന്നെ 127 റണ്‍സ് നേടി. ബട്ട്‌ലറായിരുന്നു കൂടുതല്‍ അപകടകാരി. സൗത്താഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ബട്ട്‌ലര്‍ വെറും 30 പന്തില്‍ നിന്നാണ് 83 റണ്‍സെടുത്തത്. 

ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്ട്‌ലറുടെ ഇന്നിങ്‌സ്. ബട്ട്‌ലറുടെ മടക്കശേഷം ദൗത്യം സാള്‍ട്ട് ഏറ്റെടുത്തു. എട്ട് സിക്‌സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു സാള്‍ട്ടിന്റെ ഇന്നിങ്‌സ്. പിന്നിട്ട വഴിയില്‍ നിരവധി റെക്കോര്‍ഡുകളും സാള്‍ട്ട് സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് ജോഡി 1000 റണ്‍സിന്റെ കൂട്ടുകെട്ട് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് ജോഡിയായി ഇരുവരും മാറി. 

ഒരു ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ ഏറ്റവും വേഗതയേറിയതും ഉയര്‍ന്നതുമായ ടി20 സെഞ്ച്വറിയാണ് സാള്‍ട്ട് നേടിയത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരു പുരുഷ ടീം ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 300 റണ്‍സ് കടക്കുന്നത്. 

നാലാമത്തെ ടി20 സെഞ്ച്വറി കൂടിയായിരുന്നു സാള്‍ട്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ടീമില്‍ ഒന്നിലേറെ സെഞ്ച്വറി നേടുന്ന ഏക കളിക്കാരനാണ് സാള്‍ട്ട്. മറുപടി ബാറ്റിങ്ങില്‍ 16.1 ഓവറില്‍ ദക്ഷിണാഫ്രിക്ക 158 റണ്‍സില്‍ പുറത്തായി. 20 പന്തില്‍ 41 റണ്‍സെടുത്ത മാര്‍ക്രമാണ് ടോപ് സ്‌കോറര്‍. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടി.

ടി-20 ക്രിക്കറ്റില്‍ ഇതിന് മുമ്പ് രണ്ട് തവണയാണ് ഒരുടീം 300 കടക്കുന്നത്. 2024ല്‍ സിംബാബ്വെ ഗാംബിയക്കെതിരെ 344 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നേപ്പാള്‍ മംഗാളിയക്കെതിരെ 2023ല്‍ 314 റണ്‍സ് നേടിയിരുന്നു.

England vs New South Africa