രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 115 റണ്‍സടിച്ച അസറുദ്ദീന്‍- സല്‍മാന്‍ നിസര്‍ സഖ്യം കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചു.

author-image
Biju
New Update
sged

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം ഗുജറാത്തിനെതിരെ മുഹമ്മദ് അസറുദ്ദീന്റെ സെഞ്ചുറി കരുത്തില്‍ കേരളത്തിന്റെ കുതിപ്പ്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം 321 റണ്‍സെടുത്തിട്ടുണ്ട്. 102 റണ്‍സുമായി അസറുദ്ദീനും 39 റണ്‍സോടെ സല്‍മാന്‍ നിസാറും ക്രീസില്‍.

രണ്ടാം ദിനം രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായെങ്കിലും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 115 റണ്‍സടിച്ച അസറുദ്ദീന്‍- സല്‍മാന്‍ നിസര്‍ സഖ്യം കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 85റണ്‍സെടുത്തിരുന്ന അസറുദ്ദീന്‍ ലഞ്ചിനുശേഷമാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.106 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അസറുദ്ദീന്‍ 175 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് സെഞ്ചുറി തികച്ചത്. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 69 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് രണ്ടാം ദിനം കേരളത്തിന് നഷ്ടമായത്.

രണ്ടാം ദിനം തുടക്കത്തിലെ കേരളത്തെ ഞെട്ടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാനാകാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നാഗ്വാസ്വാലയുടെ പന്തില്‍ ആര്യ ദേശായി ക്യാച്ച് നല്‍കി മടങ്ങിയതോടെ കേരളം സമ്മര്‍ദ്ദത്തിലായി. 206-5 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് ചുമലിലേറ്റിയ അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ സഖ്യം കരുതലോടെ കളിച്ച് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തുകയായിരുന്നു.

ഇന്നലെ  നിര്‍ണായക ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാര്‍ കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്‌ണോയിയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി രോഹന്‍ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റണ്‍സ് വീതം നേടി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ക്കും അധികം പിടിച്ചു നില്‍ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വ്വില്‍ പട്ടേല്‍ പിടിച്ചാണ് പത്ത് റണ്‍സെടുത്ത വരുണ്‍ പുറത്തായത്.

എന്നാല്‍ പിന്നീടെത്തിയ ജലജ് സക്‌സേന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 71 റണ്‍സ് കേരളത്തിന് കരുത്തായി. 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ അര്‍സന്‍ നഗ്വാസ്വെല്ല ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍  49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

 

renji trophy