ബ്രോങ്കോ ടെസ്റ്റില്‍ രോഹിത്തിന് ഫുള്‍ മാര്‍ക്ക്

ഓഗസ്റ്റ് 30, 31 തീയതികളിലായി നടത്തിയ ടെസ്റ്റില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളും പാസായി. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലായിരുന്നു താരങ്ങള്‍ക്കു വേണ്ടി ബ്രോങ്കോ ടെസ്റ്റ് നടത്തിയത്.

author-image
Biju
New Update
rohit

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനായി കൊണ്ടുവന്ന 'ബ്രോങ്കോ ടെസ്റ്റ്' പാസായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, കഴിഞ്ഞ ദിവസമാണ് ബ്രോങ്കോ ടെസ്റ്റ് പാസായത്. പരീക്ഷയില്‍ ഗംഭീര പ്രകടനമാണ് രോഹിത് ശര്‍മ നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം. യോയോ ടെസ്റ്റിനു പകരമാണ് താരങ്ങളുടെ ഫിറ്റ്‌നസ് പരീക്ഷിക്കുന്നതിനായി ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത്.

ഓഗസ്റ്റ് 30, 31 തീയതികളിലായി നടത്തിയ ടെസ്റ്റില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളും പാസായി. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലായിരുന്നു താരങ്ങള്‍ക്കു വേണ്ടി ബ്രോങ്കോ ടെസ്റ്റ് നടത്തിയത്. യുവപേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് ടെസ്റ്റില്‍ കൂടുതല്‍ മാര്‍ക്കു നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒക്ടോബറില്‍ നടക്കേണ്ട ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തുമെന്നാണു കരുതുന്നത്. അതിനു മുന്‍പ് ഓസ്‌ട്രേലിയ എ ടീമിനെതിരെയും രോഹിത് കളിക്കാന്‍ സാധ്യതയുണ്ട്.

റഗ്ബി പോലുള്ള കൂടുതല്‍ ശാരീരികക്ഷമത ആവശ്യമുള്ള കായിക ഇനങ്ങളില്‍ വര്‍ഷങ്ങളായി ബ്രോങ്കോ ടെസ്റ്റ് ഉപയോഗിക്കുന്നുണ്ട്. സ്റ്റാര്‍ട്ടിങ് ലൈനില്‍നിന്ന് 0,20,40,60 മീറ്ററുകളില്‍ മാര്‍ക്കുകള്‍ വച്ച് താരങ്ങള്‍ ബേസ് ലൈനില്‍നിന്ന് (പൂജ്യം) ഓരോ ഘട്ടങ്ങളിലേക്ക് ഓടി തിരികെയെത്തുന്നത് ടെസ്റ്റിന്റെ ഭാഗമാണ്. 60 മീറ്റര്‍ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ ഒരു സെറ്റാകും. 

ഇങ്ങനെ അഞ്ച് സെറ്റുകളിലായി 1,200 മീറ്ററാണ് താരങ്ങള്‍ പിന്നിടേണ്ടത്. അതിനു ശേഷമാണ് ഓരോ താരങ്ങള്‍ക്കും വേണ്ടി വന്ന സമയം പരിശോധിക്കുക. ബാറ്റര്‍മാര്‍ ഡബിള്‍ ഓടുമ്പോഴും, ബൗണ്ടറികള്‍ തടയുമ്പോഴുമെല്ലാം മെച്ചപ്പെട്ട പ്രകടനങ്ങള്‍ നടത്താനാണ് പുതിയ ഫിറ്റ്‌നസ് പരിശീലകനു കീഴില്‍ ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചത്. രോഹിത് ശര്‍മയുള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ഇത്തരം ടെസ്റ്റുകള്‍ ഭീഷണിയാകുമെന്ന് നേരത്തേ വിമര്‍ശനമുയര്‍ന്നിരുന്നു.

rohith sharma