ബാർബഡോസ്: ലോകകപ്പ് ടീമിലെത്തിയ മൂന്നാമത്തെ മലയാളിയാണ് സഞ്‌ജു സാംസൺ. ലോകകപ്പ് ടീമിലുണ്ടായിട്ടും മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റർ സഞ്‌ജു സാംസണ് ഒറ്റ കളിയിലും അവസരം ലഭിച്ചില്ല. ഇന്ത്യ ഫൈനൽ അടക്കം എട്ടു മത്സരത്തിനിറങ്ങി. വിക്കറ്റ്‌കീപ്പർ ഋഷഭ് പന്തിന്റെ മികച്ച പ്രകടനവും ടീം തോൽക്കാതെ മുന്നേറിയതും സഞ്‌ജുവിനെ പരിഗണിക്കാതിരിക്കാൻ കാരണമായി.
1983ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകകിരീടം നേടുമ്പോൾ സുനിൽ വൽസൻ ടീമിലുണ്ടായിരുന്നു. ഈ മലയാളി പേസ് ബൗളർക്കും കളിക്കാൻ അവസരം കിട്ടിയില്ല. അച്ഛനമ്മമാരുടെ വീട് കണ്ണൂരായിരുന്നു. വൽസൻ താമസിക്കുന്നത് ഡെറാഡൂണിലാണ്. ഡൽഹിയാണ് പ്രവർത്തനകേന്ദ്രം.
പേസറായിരുന്ന എസ് ശ്രീശാന്ത് ലോകകപ്പ് നേടിയ രണ്ടു ടീമിലും അംഗമായിരുന്നു. 2007 ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ വിജയമൊരുക്കിയ അവസാനത്തെ ക്യാച്ചെടുത്തത് ഈ എറണാകുളത്തുകാരനാണ്. ജോഗീന്ദർ ശർമയുടെ പന്തിൽ മിസ്‌ബ ഉൾ ഹഖിനെയാണ് ശ്രീശാന്ത് പിടികൂടിയത്. അപ്പോൾ പാകിസ്ഥാന് നാലു പന്തിൽ ജയിക്കാൻ അഞ്ചു റൺ മതിയായിരുന്നു. നാല് ഓവർ എറിഞ്ഞ് ഒരു വിക്കറ്റുമെടുത്തു. ഏഴു കളിയിൽ ആറ് വിക്കറ്റാണ് സമ്പാദ്യം. മഹേന്ദ്ര സിങ് ധോണി ക്യാപ്‌റ്റനായി 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ഫൈനലിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റില്ല.