ബ്രോങ്കോ ടെസ്റ്റില്‍ സഞ്ജു ഒന്നാമത്

ബ്രോങ്കോ ടെസ്റ്റ് എന്താണ് എന്ന് കളിക്കാര്‍ക്ക് റൂക്‌സ് വ്യക്തമാക്കി കൊടുക്കുന്നതും ബിസിസിഐ പങ്കുവെച്ച വിഡിയോയില്‍ കാണാം. 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ മൂന്ന് പോയിന്റുകളാണ് ബ്രോങ്കോ ടെസ്റ്റിനുള്ളത്. ആദ്യം 20 മീറ്റര്‍ അങ്ങോട്ടം ഇങ്ങോട്ടം ഓടിയെത്തണം.

author-image
Biju
New Update
sanju

മുംബൈ: യോ യോ ടെസ്റ്റിന് പിന്നാലെ കഠിനമായ ബ്രോങ്കോ ഫിറ്റ്‌നസ് ടെസ്റ്റിന് കൂടി ഇന്ത്യന്‍ താരങ്ങളെ വിധേയമാക്കുകയാണ് ഫിറ്റ്‌നെസ് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്രിയാന്‍ ലെ റൂക്‌സ്. 

സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് ഉള്‍പ്പെടെയുള്ള കളിക്കാര്‍ ബ്രോങ്കോ ടെസ്റ്റിന് വിധേയമാകുന്നതിന്റെ വിഡിയോയാണ് ബിസിസിഐ പങ്കുവെച്ചത്. ഇവരില്‍ ഏറ്റവും മികച്ച പ്രകടനം വന്നത് സഞ്ജുവില്‍ നിന്നാണ് എന്നാണ് ആരാധകര്‍ പറയുന്നത്. അതിന് കാരണവും ഉണ്ട്. 

ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ റൂക്‌സ് ബ്രോങ്കോ ടെസ്റ്റിന് വിധേയമാക്കിയത്. ഫിറ്റ്‌നസ് ടെസ്റ്റുകളിലെ ഏറ്റവും പ്രയാസകരമായ ഒന്നായാണ് ബ്രോങ്കോ ടെസ്റ്റിനെ വിലയിരുത്തുന്നത്. റഗ്ബി കളിക്കാരുടെ കായികക്ഷമത അളക്കാന്‍ വേണ്ടിയാണ് പ്രധാനമായും ബ്രോങ്കോ ടെസ്റ്റ് നടത്താറുള്ളത്.

ശ്വാസകോശത്തിനും ഹൃദയത്തിനും പരമാവധി സമ്മര്‍ദം നല്‍കി അതിനെ എങ്ങനെ അതിജീവിക്കുന്നു എന്നത് നോക്കിയാണ് ബ്രോങ്കോ ടെസ്റ്റില്‍ കായിക ക്ഷമത അളക്കുന്നത്. ഇന്ത്യന്‍ കളിക്കാരുടെ ബ്രോങ്കോ ടെസ്റ്റിന് പിന്നാലെ സഞ്ജു സാംസണിന്റെ തോളില്‍ തട്ടി റൂക്‌സ് അഭിനന്ദിക്കുന്നുണ്ട്. സഞ്ജു ബ്രോങ്കോ ടെസ്റ്റില്‍ ഒന്നാമതെത്തിയത് കൊണ്ടാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ നിന്ന് ഉയരുന്ന പ്രതികരണം.

ബ്രോങ്കോ ടെസ്റ്റ് എന്താണ് എന്ന് കളിക്കാര്‍ക്ക് റൂക്‌സ് വ്യക്തമാക്കി കൊടുക്കുന്നതും ബിസിസിഐ പങ്കുവെച്ച വിഡിയോയില്‍ കാണാം. 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ മൂന്ന് പോയിന്റുകളാണ് ബ്രോങ്കോ ടെസ്റ്റിനുള്ളത്. ആദ്യം 20 മീറ്റര്‍ അങ്ങോട്ടം ഇങ്ങോട്ടം ഓടിയെത്തണം. 

പിന്നാലെ 40 മീറ്റര്‍ ഇതേ രീതിയില്‍ ആവര്‍ത്തിക്കണം. 40 മീറ്റര്‍ കഴിഞ്ഞ് 60 മീറ്ററും അങ്ങോട്ടും ഇങ്ങോട്ടും ഓടണം. ഇങ്ങനെ അഞ്ച് വട്ടം ഓടണം. ഇതോടെ കളിക്കാര്‍ ഇടവേളകളില്ലാതെ ആകെ ഓടുന്ന ദൂരം 1200 മീറ്ററാണ്. ആറ് മിനിറ്റിനുള്ളിലാണ് ഈ 1200 മീറ്റര്‍ ഓടി പൂര്‍ത്തിയാക്കേണ്ടത്.

പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് മുന്‍പായാണ് റൂക്‌സ് ഇന്ത്യന്‍ കളിക്കാരെ ബ്രോങ്കോ ടെസ്റ്റിന് വിധേയമാക്കിയത്. സെപ്തംബര്‍ 14ന് ആണ് ഗ്രൂപ്പ് എയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന്‍ മന്ദഗതിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉയര്‍ന്ന ടിക്കറ്റ് റേറ്റ്, പാക്കേജ് ടിക്കറ്റ് സംവിധാനം എന്നിവയാണ് ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചത്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തിയാല്‍ ചൂടപ്പം പോലെ വിറ്റുപോകുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അങ്ങനെയുണ്ടായില്ല.

Sanju Samson