ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാന്‍ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ബിസിസിഐയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

author-image
Biju
New Update
sreyas

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ നിന്ന് പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെ വീണ അയ്യറുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റതിനെ തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാന്‍ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ബിസിസിഐയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'ഇതൊരു അസാധാരണമായ പരിക്കാണ്. മെഡിക്കല്‍ സംഘം ആശുപത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വാരിയെല്ലില്‍ രക്തസ്രാവം ഉണ്ടായിരുന്നതിനാല്‍ വീണ്ടും പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചിരുന്നു. ഈ ആഴ്ച അവസാനം അദ്ദേഹം സുഖം പ്രാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടക്കത്തില്‍, അയ്യര്‍ ഏകദേശം മൂന്ന് ആഴ്ച കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ സുഖംപ്രാപിക്കാനുള്ള കാലയളവ് ദീര്‍ഘിക്കാനാണ് സാധ്യതയെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.