വിവാഹ ആഘോഷ ചിത്രങ്ങളും വിഡിയോയും നീക്കം ചെയ്ത് സ്മൃതി മന്ഥന

സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളും ഇന്ത്യന്‍ താരങ്ങളുമായ ജമീമ റോഡ്രിഗസ്, ശ്രേയാങ്ക പാട്ടീല്‍ എന്നിവര്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട റീലുകള്‍ പങ്കുവച്ചിരുന്നു. വിവാഹം മാറ്റിവച്ചതിനു പിന്നാലെ ഇതും നീക്കം ചെയ്തു

author-image
Biju
New Update
smrithi

മുംബൈ: പിതാവ് ശ്രീനിവാസ് മന്ഥനയ്ക്കു ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. പലാശ് മുച്ഛല്‍ സ്മൃതിയെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യര്‍ഥന നടത്തിയ വിഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്.

സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളും ഇന്ത്യന്‍ താരങ്ങളുമായ ജമീമ റോഡ്രിഗസ്, ശ്രേയാങ്ക പാട്ടീല്‍ എന്നിവര്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട റീലുകള്‍ പങ്കുവച്ചിരുന്നു. വിവാഹം മാറ്റിവച്ചതിനു പിന്നാലെ ഇതും നീക്കം ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് സ്മൃതിയും സംഗീത സംവിധായകന്‍ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സംഗ്ലിയിലുള്ള ഫാം ഹൗസായിരുന്നു വിവാഹ വേദി. വെള്ളി, ശനി ദിവസങ്ങളില്‍ ഹല്‍ദി, സംഗീത് ആഘോഷങ്ങള്‍ നടത്തിയ ശേഷമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ വിവാഹം മാറ്റിവച്ചത്.

ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. ഉടന്‍ തന്നെ ആംബുലന്‍സെത്തിച്ച് ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിലേക്കു മാറ്റി. ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്മൃതിയും ബന്ധുക്കളും ആശുപത്രിയില്‍ തുടരുകയാണ്.

അതേസമയം സ്മൃതിയുടെ വരനായ പലാശ് മുച്ഛലിന് വിവാഹ വേദിയില്‍വച്ച് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പലാശ്, സംഗ്ലിയിലെ ഹോട്ടലില്‍ തുടരുകയാണ്. മാറ്റിവച്ച വിവാഹം എന്നാണു നടത്തുകയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.