ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍

87 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 72 റണ്‍സ് നേടി പുറത്താവാതെ നിന്ന വാന്‍ഡേഴ്ഡസനാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.

author-image
Prana
Updated On
New Update
south africa

 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍. ഗ്രൂപ്പ് ബി-യില്‍ അഞ്ചുപോയിന്റോടെ ഒന്നാംസ്ഥാനക്കാരായാണ് സെമി പ്രവേശം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 29.1 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. സ്‌കോര്‍- ഇംഗ്ലണ്ട്: 179-10 (38.2 ഓവര്‍). ദക്ഷിണാഫ്രിക്ക: 181-3 (29.1 ഓവര്‍).റാസീ വന്‍ഡേഴ്ഡസന്‍-ഹെന്റിച്ച് ക്ലാസന്‍ കൂട്ടുകെട്ടാണ് പ്രോട്ടീസ് വിജയശില്പികള്‍. ഇരുവരും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 127 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 87 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 72 റണ്‍സ് നേടി പുറത്താവാതെ നിന്ന വാന്‍ഡേഴ്ഡസനാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്ലാസന്‍ 56 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെ 64 റണ്‍സ് നേടി. റയാന്‍ റിക്കല്‍ട്ടണ്‍ (27), ഡേവിഡ് മില്ലര്‍ (7*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ട്രിസ്റ്റന്‍ സ്റ്റബ്‌സ് പൂജ്യത്തിന് പുറത്തായി. ജോഫ്ര ആര്‍ച്ചറിന് രണ്ടും ആദില്‍ റാഷിദിന് ഒന്നും വിക്കറ്റുകള്‍.ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 179 റണ്‍സിന് പുറത്തായി. ജോസ് ബട്‌ലറിന്റെ നായകത്വത്തിനു കീഴിലുള്ള അവസാന മത്സരത്തില്‍ 38.2 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് ബാറ്റുചെയ്യാനായത്. ജോ റൂട്ട് (37) ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. പവര്‍പ്ലേയില്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സന്‍ തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന്റെ ധൈര്യംകെടുത്തി. ജാന്‍സനും വിയാന്‍ മുള്‍ഡറിനും മൂന്നുവീതം വിക്കറ്റുകളുണ്ട്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍ (25), ബെന്‍ ഡക്കറ്റ് (24), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (21), ഹാരി ബ്രൂക്ക് (19), ജെമീ ഓവര്‍ട്ടണ്‍ (11) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.ജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. 207 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചാല്‍ അഫ്ഗാനിസ്താന്‍ സെമിയില്‍ കടക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഗ്രൂപ്പില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസീസ് നാല് പോയിന്റോടെ രണ്ടാംസ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരേ മാത്രമാണ് ജയം. മഴകാരണം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍ ടീമുകളുമായുള്ള മത്സരം പൂര്‍ത്തിയാക്കാനായില്ല. ഓരോ പോയിന്റ് വീതം ടീമുകള്‍ പങ്കിട്ടു.

south africa